മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ
Wednesday, August 6, 2025 9:57 PM IST
തിരുവനന്തപുരം: മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള മീഡിയ അക്കാദമി മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്. ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. പത്രങ്ങളും ടെലിവിഷനുകളും ഉൾപ്പെടുന്ന മാധ്യമരംഗം ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
കോവിഡിനുശേഷം ഈ പ്രശ്നം കൂടുതൽ രൂക്ഷമായി. പ്രിന്റ് മീഡിയയുടെ കോപ്പി വിൽപ്പന സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞു. പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വർധിപ്പിച്ചും കുടിശികകൾ കൃത്യമായി നൽകിയും മാധ്യമങ്ങളെ പരമാവധി സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഈ വർഷത്തെ ബജറ്റിൽ പരസ്യങ്ങൾക്കായി നീക്കിവെച്ച തുക പൂർണമായും ആദ്യ പാദത്തിൽ തന്നെ മാധ്യമങ്ങൾക്ക് നൽകിയിരുന്നു. മാധ്യമങ്ങൾ നിലനിന്നാൽ മാത്രമേ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാനാകൂ. അവർ നന്നായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ വന്നപ്പോൾ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകും. അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് വിതരണവും അക്കാദമിയുടെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.