പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയും രക്ഷപെടാൻ സഹായിച്ച ഭാര്യയും പിടിയിൽ
Thursday, August 7, 2025 6:17 PM IST
കൊല്ലം: പോലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതിയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയും പിടിയിൽ.
കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് പിടികൂടിയത്.
പ്രതികള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും ധര്‍മപുരിയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ ഷാഡോ ടീം രണ്ടുപേരെയും പിടികൂടിയതെന്നാണ് വിവരം.
കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍നിന്ന് അജു മന്‍സൂര്‍ രക്ഷപ്പെട്ടത്. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനാലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം അജുവിന്റെ ഭാര്യ ബിന്‍ഷ സ്കൂട്ടറുമായി സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരും സ്കൂട്ടറില്‍ കയറി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ബിന്‍ഷയും ഒട്ടേറെ ലഹരിക്കേസുകളില്‍ പ്രതിയാണെന്നാണ് സൂചന.