കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡന കേസ്; പ്രതിയെ പിരിച്ചുവിട്ടു
Friday, August 8, 2025 4:02 PM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം ശിപാർശ നൽകിയിരുന്നു.
2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന് പീഡിപ്പിച്ചത്.
സസ്പെൻഷനിലായിരുന്ന പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ ഇയാൾ തെറ്റുക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ ഉത്തരവിലാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഒപ്പുവെച്ചിരിക്കുന്നത്. ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.