സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
Thursday, August 14, 2025 12:57 AM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ പത്തുവർഷമായി ഭരണ നേട്ടങ്ങളൊന്നുമില്ലാത്തവർ ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളാണ് നടക്കുന്നതെന്നും പൂജപ്പുരയിൽ ത്രിവർണ സ്വാഭിമാന യാത്രയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.
സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രവൃത്തിയാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങളോട് ഒന്നും പറയാനില്ലാത്ത ഇടത് വലതു മുന്നണികൾ നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് തൃശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർത്തുന്ന ആരോപണങ്ങൾ. പരാതിയുണ്ടെങ്കിൽ പറയേണ്ടത് കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമാണ്.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിശോധിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിച്ചു പരിഹരിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് അവസരമുണ്ട്. അതുപയോഗിക്കുകയാണ് വേണ്ടത്. അതല്ല വീണ്ടും പരാതികൾ ഉണ്ടെങ്കിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംവിധാനങ്ങളും അതിനുമുകളിൽ കോടതിയും ഉണ്ട്. തെളിവുകൾ കൈവശമുള്ളവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടി സ്വീകരിക്കുകയാണു വേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെ ഈ രാജ്യത്തുണ്ട്. ആരോപണമുന്നയിക്കുന്ന കോണ്ഗ്രസിനും സിപിഎമ്മിനും സ്വന്തമായി മികച്ച അഭിഭാഷകരും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇവർ കോടതിയിൽ പോകാതെ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നു രാജീവ് ചന്ദ്രശേഖർ ചോദിച്ചു.