സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ തീകൊളുത്തിക്കൊന്നു; അറസ്റ്റിലായ ഭർത്താവിന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്
Sunday, August 24, 2025 5:15 PM IST
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ തീകൊളുത്തി കൊന്നതിന് അറസ്റ്റിലായ ഭർത്താവിന് പോലീസ് ഏറ്റുമുട്ടലിൽ പരിക്ക്.
നിക്കി ഭട്ടി(28) എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം ഭർതൃഗൃഹത്തിൽ വച്ച് ഗുരുതരമായി പൊള്ളലേറ്റത്. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്.
ഇതിനു പിന്നാലെ വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് തട്ടിയെടുത്ത വിപിൻ നിറയൊഴിച്ചു. വിപിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസിനും വെടിവയ്ക്കേണ്ടി വന്നു. കാലിന് പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
"നിക്കിയുടെ ശരീരത്തിൽ ഒഴിച്ച ദ്രാവകം അടങ്ങിയ കുപ്പി വീണ്ടെടുക്കാൻ ഇന്ന് വിപിനെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അയാൾ ഒരു പോലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് വെടിവച്ചു. പ്രത്യാക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിൽ വെടിയേറ്റു'.-മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
"ഞാൻ ഒന്നും ചെയ്തിട്ടില്ല. അവൾ സ്വയം മരിച്ചതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ എല്ലായിടത്തും സംഭവിക്കാറുണ്ട്. അതൊരു വലിയ കാര്യമല്ല'. ആശുപത്രിയിൽ വച്ച് വിപിൻ മാധ്യമങ്ങളോടു പറഞ്ഞു.
"എനിക്ക് സന്തോഷമുണ്ട്. ഇത്തരക്കാരെ വെടിവയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. അയാളുടെ നെഞ്ചിലാണ് വെടിവയ്ക്കേണ്ടിയിരുന്നത്. ഓടി രക്ഷപ്പെടുന്നവരെ തൂക്കിലേറ്റണം'. നിക്കിയുടെ പിതാവ് പ്രതികരിച്ചു.
അതേസമയം, കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ അടിക്കുന്നതിന്റെയും പാതി കത്തിയ ശരീരവുമായി യുവതി കോണിപ്പടിയിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയെ തന്റെ കൺമുന്നിൽ വച്ചാണ് കൊലപ്പെടുത്തിയെന്ന് ആറുവയസുള്ള മകൻ മൊഴി നൽകി.
അച്ഛനും മുത്തശിയും ചേർന്ന് അമ്മയുടെ മേൽ ഒരു വസ്തു ഒഴിച്ചുവെന്നും അടിച്ചുവെന്നും പിന്നീട് തീകൊളുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്.
36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് വിപിനും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയെന്ന് സഹോദരി കാഞ്ചൻ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചുപോകുന്നതാണ് നല്ലതെന്നും വീണ്ടും വിവാഹം കഴിക്കുമെന്നും വിപിൻ നിക്കിയോട് പറഞ്ഞെന്നും കാഞ്ചൻ പറഞ്ഞു.
നിക്കിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയാണ് വിപിൻ ഭാട്ടി. ഒമ്പത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിപിൻ, സഹോദരീ ഭർത്താവ് രോഹിത് ഭാട്ടി, ഭർതൃമാതാവ് ദയ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.