യെമനിൽ ഇസ്രയേൽ ആക്രമണം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബിട്ടു
Sunday, August 24, 2025 8:30 PM IST
സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് ആക്രമണം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്.
"ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തകര്‍ത്ത രണ്ട് പവര്‍ പ്ലാന്റുകളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു'-ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
ആക്രമണത്തിൽ ഒരു ഡസനോളം വിമാനങ്ങള്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.