വിമാനത്തിൽ യാത്രക്കാരൻ മതമുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചെന്ന് പരാതി; വിമാനം വൈകി
Wednesday, September 3, 2025 9:56 AM IST
കോൽക്കത്ത: ഡൽഹി-കോൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.
മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നൽകി. അഭിഭാഷകനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാർ ആരോപിച്ചു.
അതേസമയം, എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹർ ഹർ മഹാദേവ് എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കോൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
എന്നാൽ, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ "ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.