അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമലയിലെ കേസുകൾ പിൻവലിക്കാൻ തയാറുണ്ടോ?: പ്രതിപക്ഷ നേതാവ്
Wednesday, September 3, 2025 11:00 AM IST
തിരുവനന്തപുരം: അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് പറഞ്ഞ വി.ഡി. സതീശൻ, തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സർക്കാർ നടത്തുന്ന ഈ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.
ശബരിമല വികസനത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല. എൽഡിഎഫ് വന്നതിന് ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണ്. ശബരിമലയിലെ ആചാരലംഘനത്തിനെതിരേ നടത്തിയ സമരങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ. ആദ്യം സത്യവാഗ്മൂലം പിന്‍വലിക്കട്ടെ. എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയിലെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നത്. സാധാരണക്കാരുടെ പണം ദുരുപയോഗം ചെയ്യുന്ന പരിപാടിയോട് ഒരു യോജിപ്പുമില്ല.
നിരന്തരമായി റേഷന്‍ വിതരണം മുടങ്ങുന്നു. ഓണക്കാലം വിലക്കയറ്റത്തിന്റേതാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഒമ്പതു കൊല്ലം ഇല്ലാത്ത ഒരു ഭക്തി എങ്ങനെയാണ് ഇപ്പോള്‍ ഉണ്ടായതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അവിടെ നടക്കുന്നത് രാഷ്ട്രീയ സദസല്ലല്ലോ. ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം കിട്ടട്ടെ എന്നിട്ടാലോചിക്കാം അയ്യപ്പസംഗമത്തെകുറിച്ച്. ബജറ്റില്‍ വ്യക്തമാക്കുന്ന വികസനങ്ങള്‍ക്കുള്ള യഥാര്‍ഥ തുക പോലും നല്‍കുന്നില്ല. കാപട്യമാണ് സകലയിടത്തും കാണുന്നത്. ശബരിമലയെയും അയ്യപ്പനെയും സങ്കീര്‍ണ തലത്തിലേക്ക് എത്തിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.