ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; നാല് പേർ കൊല്ലപ്പെട്ടു
Wednesday, September 24, 2025 5:27 PM IST
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഏഴുപത് പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാൻ അഗ്നിക്കിരയാക്കുകയും ചെയ്തു. ലഡാക്കിൽ നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്.
ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പോസിനെതിരെയും ആക്രമണം നടത്തിയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി.
സമരക്കാരും സർക്കാരും വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്തമായത്. കേന്ദ്ര സർക്കാരും സമരക്കാരുമായി ഒക്ടോബർ ആറിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ലഡാക്ക് ഫെസ്റ്റിവൽ മാറ്റിവച്ചു