മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു
Tuesday, October 21, 2025 1:19 AM IST
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു.
അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ(14)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശിവർണ.
ശിവർണയോടൊപ്പം ചാടിയ മറ്റൊരു പെൺകുട്ടി മീനു(14) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17ന് വൈകിട്ടാണ് ഇരുവരും മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്.
വെള്ളിയാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയിൽനിന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയിൽ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സമുദ്രനിരപ്പിൽ നിന്ന് 1000 അടിയിലധികം ഉയരമുള്ള മരുതിമലയിലെ സംരക്ഷണ വേലിക്കു പുറത്ത് അതീവ അപകടകരമായ സ്ഥലത്തായിരുന്നു ഇരുവരും ഇരുന്നത്. ഉടൻതന്നെ നാട്ടുകാർ പൂയപ്പള്ളി പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു. മീനുവിനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.