കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവം; സിപിഎം നേതാവ് മാപ്പപേക്ഷ എഴുതി നൽകും
Tuesday, October 21, 2025 5:00 PM IST
കണ്ണൂര്‍: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കെ.പി. ജ്യോതി മാപ്പപേക്ഷ എഴുതി നൽകും. ജ്യോതിയോട് 1000 രൂപയും പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
അധികാരത്തിന്റെ ധാർഷ്ട്യം വേണ്ടെന്ന് പറഞ്ഞ കോടതി വൈകുന്നേരം അഞ്ച് വരെ കോടതിയിൽ നിൽക്കണമെന്നും ഉത്തരവിട്ടു. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം
പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കൂടിയായ ജ്യോതി ഈ സമയത്ത് പ്രതികളുടെ ഫോട്ടോ എടുക്കുകയായിരുന്നു. ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.
സംഭവത്തിൽ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവം ഗൗരവമായിട്ടാണ് പോലീസ് കാണുന്നത്. കോടതി മുറിക്കുള്ളിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മറ്റുതരത്തിൽ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യമടക്കം ഉയരുന്നുണ്ട്.
2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്.