1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ അഞ്ചെണ്ണം കേരള സാഹിത്യ അക്കാദമി ജോണ്പോളിന്റെ ആമുഖത്തോടുകൂടി 2014 ൽ പ്രകാശനം ചെയ്തു. കാവാലം നാരായണപണിക്കർ നാടക ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന പേരിൽ അവതാരിക എഴുതിയിരിക്കുന്നു.
മാത്യു ഉലകംതറ, ടി.എം. എബ്രഹാം, തോമസ് പന്തപ്ലാക്കൽ എന്നിവരുടെ ഈടുറ്റ ലേഖനങ്ങളും ഉൾചേർത്തിരിക്കുന്നു. ഈ നാടകങ്ങളുടെ കൈയെഴുത്തു പ്രതികൾ മാന്നാനം ആർകേവ്സിലും സി.എം.ഐ. സഭയുടെ കാക്കനാട്ടുള്ള കേന്ദ്ര കാര്യാലയത്തിലും സൂക്ഷിച്ചിരിക്കുന്നു. ചാവറയച്ചന്റെ ഈ കാലിത്തൊഴുത്തു നാടകങ്ങളുടെ ഇടം തേടി യാത്രചെയ്താൽ പാശ്ചാത്യ ദേശത്തുള്ള ഗ്രീസിൽ ചെന്നുനില്ക്കും. ആരംഭകൻ ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തീയോക്രീറ്റസ് ആയിരുന്നു.
ഗ്രാമീണ പശ്ചാത്തലവും പ്രകൃതിയുടെ ശാലീനതയും ഇടയ ജീവിതവുമായിരുന്നു ഇടയ ഗാനങ്ങളുടെ (shepherd songs)യെല്ലാം പശ്ചാത്തലം. ബി.സി. എഴുപതുകളിൽ ഇറ്റലിയിൽ ബ്രിൻഡിസിയിൽ ജീവിച്ചിരുന്ന വീർജിലിന്റെ കാലത്ത് ഈ സാഹിത്യശാഖ ഏറെ പ്രചാരത്തിലായി.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങളിലെ രംഗാവിഷ്കാരപ്രമേയങ്ങൾ യേശു ക്രിസ്തുവിന്റെ ജനനവും ആട്ടിടയന്മാരുടെ ജീവിതവുമായിരുന്നു.
രക്ഷകനെ പ്രത്യാശയോടുകൂടി കാത്തിരിക്കുന്ന ഇടയസമൂഹം വിശുദ്ധ ചാവറയച്ചന്റെ ഇടയനാടകങ്ങളിലെല്ലാം കാണാം. ഗ്രീസിലും ഇറ്റലിയിലും രൂപംകൊണ്ട എക്ളോഗ് എന്ന കാവ്യശാഖയെ കുറിച്ചുള്ള വിവരം ചാവറയച്ചന്റെ ഇറ്റാലിയൻ സുഹൃത്തായ ലെയോപോൾദു മിഷനറിയിൽ നിന്ന് ലഭിച്ചിരുന്നു.
വീണ്ടും തുടക്കം വിഴിഞ്ഞത്ത്
വിർജിലിന്റെ നാലാമത്തെ എക്ലോഗിന്റെ സ്വാധീനം ചാവറയച്ചന്റെ എക്ലോഗുകളെ ഏറെ സ്വാധീനിച്ചു. കാലിത്തൊഴുത്തു നാടകങ്ങളിലെല്ലാം ബത്ലേഹമിലേക്കുള്ള ദൂരം അത്ര അകലെയല്ല എന്നു പ്രവചിക്കുന്ന ഇടയ കഥാപാത്രങ്ങളെ കാണാനാവും. മൂന്നു നാടകങ്ങൾ പദ്യരൂപത്തിലും മറ്റു രണ്ടു നാടകങ്ങൾ ഗദ്യരൂപത്തിലുമാണ് രചിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു നാടകങ്ങൾ ചവറയച്ചന്റെ സ്വന്തകൈപ്പടയിലാണോ എഴുതിയിരിക്കുന്നത് എന്ന സംശയം നിലനില്ക്കുന്നു എന്ന കാരണത്താൽ സാഹിത്യ അക്കാദമി അവ പ്രസിദ്ധീകരിച്ചിട്ടില്ല.
2014 നവംബർ 14, ചാവറയച്ചന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ തൊട്ടുമുന്പ് (2014 നവംബർ 23 ആയിരുന്നു വിശുദ്ധപദപ്രഖ്യാപനം) വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കാലിത്തൊഴുത്തു നാടകങ്ങളിൽ ഒന്നായ സുഭാഷിതം കാവാലം നാരായണപണിക്കർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു ഇടയനാടകകളരി അവതരിപ്പിച്ചു. പിന്നീട് കേരളത്തിന്റെ പലഭാഗങ്ങളിലും ആധുനിക രംഗ സംവിധാനങ്ങളോടുകൂടി ഈ പ്രൗഡ പൗരാണിക കലാരൂപം അരങ്ങേറി.
ഇറ്റലിയിൽ അന്വേഷണം
ഈ സംഭവത്തിനുശേഷം ഇടയനാടകങ്ങളുടെ ഇടം തേടി ഒരന്വേഷകനായി ഇറ്റലിയിലേക്ക് Explore the Eclogue എന്ന പരിപാടിയുമായി ഒരു യാത്ര നടത്തുകയുണ്ടായി. അതിന്റെ അനുഭവങ്ങൾ ഇടയനാടകങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇടയായി.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി ലൈബ്രറി ആയിരുന്നു ആദ്യശരണം. ലൈബ്രറിയിൽ തിരയലും വായനയും പഠനവുമായി രണ്ടാഴ്ചയോളം ചിലവഴിച്ചു. ആത്മഗതരൂപത്തിലുള്ള കാവ്യങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ ചാവറ എക്ളോഗുകൾ കടംകൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി. മെലിബോ, താറാസി, മെനൽക്ക, അമീന്ത, ദമൂന, പാലമ്മൊനെ, ലിസ്ത്രാ, കൊറിദുനെ, തിത്തിരോ, മറുനെ, അലിപ്രോ എന്നിവർ ഉദാഹരണങ്ങൾ മാത്രം.
കഥാപാത്രങ്ങളിലെ ഈ ഏകീകരണഭാവം ചാവറയച്ചന്റെ ഒൗചിത്യബോധത്തെ വെളിവാക്കുന്നു. അല്ലാതെ കേരളീയമായ രീതിയിലുള്ള പേരുകൾ ഇടയന്മാർക്കു ചേർന്നതാവില്ലല്ലോ. പിന്നീട് പഠിക്കാനും മനസ്സിലാക്കാനുമായി ആവുന്നത്ര റിസോഴ്സ് മെറ്റീരിയൽസിന്റെ കോപ്പികളെടുത്ത് ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് യാത്രപറഞ്ഞു.
ജനോവയിൽ
അടുത്ത അന്വേഷണത്തിന്റെ ഇടം ജനോവ ആയിരുന്നു. ഇറ്റലിയിലെ വലിയൊരു തുറമുഖ പട്ടണം. ഇവിടെയാണ് കർമ്മലീത്ത സന്യാസസമൂഹത്തിന്റെ പ്രൊവിൻഷ്യൽ ഹൗസ്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ആത്മമിത്രമായിരുന്ന ലെയോപോൾദു മിഷനറി തന്റെ അവസാനകാലം കഴിച്ചുകൂട്ടിയിരുന്നത് ഇവിടെയാണ്. ഇവിടെനിന്നാണ് കേരളത്തിലെ മിഷൻ വേലയ്ക്കായി കപ്പൽ കയറിയതും. ഒരാഴ്ചയോളം ഇവിടെ താമസിച്ച് പുസ്തകശേഖരത്തിലൂടെ കടന്നുപോയി. ഗ്രീക്കുകവിയായ തെയോക്രീറ്റസിന്റെയും ഇറ്റാലിയൻ കവികളായ വിർജിലിന്റെയും ഡാന്റേയുടെയുമൊക്കെ പുസ്തകങ്ങൾ ഭീമാകാരത്തിലുള്ള അലമാരകളിൽ സൂക്ഷിച്ചിരിക്കുന്നു.
ഫാദർ അന്ത്രെയാ ആവശ്യമുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താൻ എന്നെ ഏറെ സഹായിച്ചു. ഇറ്റലിയിലെ സ്കൂൾ കുട്ടികൾ എക്ളോഗുകളെക്കുറിച്ച് ഇന്നും പഠിക്കുന്നു. ആ പാഠഭാഗങ്ങൾ സ്കൂൾ പുസ്തകങ്ങളിൽനിന്ന് കോപ്പിയെടുത്ത് എക്ളോഗുകളുടെ തുടർപഠനത്തിന് എനിക്ക് തന്നു.
അടുത്തദിവസം നാഷണൽ ലൈബ്രറിയിൽ എക്ളോഗുമായി ബന്ധപ്പെടുത്തി എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്നതായിരുന്നു എന്റെ അന്വേഷണം. റോമിൽ നിന്നും അധിക ദൂരമില്ലാത്ത മെട്രോസ്റ്റേഷന്റെ അടുത്താണ് നാഷണൽ ലൈബ്രറി.
കൗണ്ടറിൽ എത്തി മുഖ്യ ലൈബ്രേറിയനെ കാണണമെന്ന് അഭ്യർത്ഥിച്ചു. അധിക താമസംവേണ്ടിവന്നില്ല കൃശഗാത്രനായഒരു ചെറുപ്പക്കാരൻ എത്തി. സ്വയം പരിചയപ്പെടുത്തി. ഫ്രഞ്ചേസ്ക്കോ. എന്നെയും കൂട്ടി അദ്ദേഹം തന്റെ ക്യാബിനിലേക്കു നടന്നു.
എക്ളോഗ് വിരലേൽ എണ്ണാൻ പോന്നവരുടെ മാത്രം ഒരു സംരംഭമല്ലെന്നും പാശ്ചാത്യലോകം മുഴുവൻ അല്ല അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന ഒരു കാവ്യശൃംഘല ആണെന്നുമുള്ള അറിവ് ഫ്രഞ്ചേസ്ക്കോയിൽനിന്നും ലഭ്യമായി. ഈ ശൃംഘലയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു കണ്ണിമാത്രമാണെന്നും ആ കണ്ണി എവിടെ വിളക്കി ചേർക്കണം എന്നതും പ്രഞ്ചേസ്ക്കോയാണ് മനസിലാക്കിത്തന്നത്.
എക്ളോഗിനെക്കുറിച്ചുള്ള പുസ്തകങ്ങൾ മറ്റു ഭാഷകളിലായിരുന്നു അധികവും. വളരെ കുറച്ചു പുസ്തകങ്ങളെ ഇംഗ്ലീഷിൽ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ പരിപാടിക്കായി ഇറങ്ങി പുറപ്പെട്ട എന്നെ ഏറെ ചുറ്റിച്ച ഈ നാഷണൽ ലൈബ്രറേറിയൻ എനിക്കു മുന്പേ ഈ വിഷയത്തെക്കുറിച്ച് ഉപരിപഠനം നടത്തിയ വ്യക്തിയായിരിക്കാമെന്ന് തോന്നിപ്പോയി.
മുൻപന്തിയിൽ ചാവറയച്ചൻ
എക്ളോഗിന്റെ വികാസ പരിണാമ വഴിയിൽ പത്ത് എക്ളോഗുകൾ രചിച്ച് മറ്റ് ആരേക്കാളും മുൻ പന്തിയിൽ എത്തിയ ചാവറയച്ചനെ എക്ളോഗുകളുടെ ചരിത്രവഴിയിൽ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ശേഖരിക്കപ്പെട്ട വിവരങ്ങൾ എല്ലാം കൂടി കൂട്ടി ചേർത്ത് Saint Kuriakose Elias Chavara A mile stone in the History of Eclogue എന്ന റിസോഴ്സ് ബുക്ക് പിന്നീട് പ്രസിദ്ധീകരിച്ചു. റോമിലുള്ള ഇറ്റാലിയൻ നാഷണൽ ലൈബ്രറിയിലെ തീവ്രതയേറിയ സമാഹരണത്തിനും വായനക്കും ശേഷം ഇറ്റലിയുടെ തെക്കു പ്രദേശമായ കലബ്രിയായിലേക്കു യാത്രതിരിച്ചു.
കലബ്രിയായിൽ റോസാനോ അതിരൂപതയിലെ മാനന്തവാടിക്കാരനായ വിജു അച്ചന്റെ ആഥിത്യം സ്വീകരിച്ചു കൊണ്ട് അഞ്ചുദിവസത്തോളം അച്ചനോടൊപ്പം കഴിഞ്ഞു. അച്ചന്റെ ചുറ്റുവട്ടമുള്ള ഇടവകകളെല്ലാം ഇടയന്മാർ അധികമുള്ള ഇടവകകളാണ്. ഇടയനാടകങ്ങളെക്കുറിച്ചുള്ള ഇറ്റാലിയൻ യാത്രയുടെ പരിസമാപ്തി കലബ്രിയായിലെ റോസാനോയിൽ ആയിരുന്നു.
റോസാനോയിലെ ഇടയന്മാർ
റോസാനോയിലെ അഞ്ചുദിവസം ഇടയന്മാരോടൊപ്പമായിരുന്നു. അതിനുവേണ്ട സംവിധാനങ്ങൾ വിജുഅച്ചൻ നേരത്തെ തയ്യാറാക്കിയിരുന്നു. അവരുമായുള്ള അഭിമുഖത്തിൽ ഒരു ദ്വിഭാഷിയെന്ന നിലയിൽ വിജുഅച്ചൻ സഹായിച്ചു. റോസാനോയിൽ ഇടയന്മാരുമായുള്ള സഹവാസം ഇടയനാടകങ്ങൾക്ക് ഇടയ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയലിനു വേണ്ടിയായിരുന്നു. പല എക്ലോഗുകളിലും ഇടയന്മാരെ കഥാപാത്രങ്ങൾക്കും ഇടയ അന്തരീക്ഷസജ്ജീകരണത്തിനും വേണ്ടി ഉപയോഗിച്ചു എന്നതല്ലാതെ ഇടയ ജീവിതത്തിന്റെ ഇടവേളകൾക്കു പകിട്ടേകാൻ ഒരു കലാപരിപാടിയെന്ന വണ്ണം മാറ്റപ്പെട്ടിരുന്നില്ല എന്നതാണ് ഇറ്റാലിയൻ ഇടയ സംസ്കൃതിയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
എക്ളോഗുകളുടെ ചരിത്രവഴിയിൽ ചാവറയച്ചന്റെ ഇടം നിർണ്ണയിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത് ഏതാണ്ട് കരഗതമായി. എക്ളോഗുകൾ എന്ന കാവ്യശാഖയിൽ നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അവതരണശേഷിയുള്ള കാലിത്തൊഴുത്തു നാടകങ്ങളാക്കിയത് ചാവറയച്ചൻ എന്ന കലാകാരന്റെ പുതുമനിറഞ്ഞ കലാവിഷ്കാരമായിരുന്നു. പത്തു നാടകങ്ങളിൽ കേരള സാഹിത്യ അക്കാദമി അഞ്ചെണ്ണം പ്രസിദ്ധീകരിച്ചു. ശാസ്ത്രികളുടെ എക്ലോഗ്, അവിശ്വാസികളുടെ എക്ലോഗ്, കുഞ്ഞിപൈതങ്ങളുടെ സല്ലാപം, ഇടയന്മാരുടെ സല്ലാപം, വിശ്വാസവും ശരണവും ഉപവിയും തമ്മിലുള്ള സുഭാഷിതം എന്നിവയാണ് അവ. കാലിത്തൊഴുത്തു നാടകങ്ങളുടെ അവതരണശൈലി ഓരോന്നിലും വ്യത്യസ്തമാണെങ്കിലും വിഷയം ഉണ്ണിമിശിഹായുടെ കാലിത്തൊഴുത്തിലെ തിരുഅവതാരമാണ്. എല്ലാം ബത്ലഹേമിലെ പുൽക്കൂട്ടിലേക്കുള്ള ഇടയന്മരുടെ യാത്രാ സങ്കല്പങ്ങൾ. പ്രകൃതിയുടെ പ്രവാചകന്മാരായ ഇടയന്മാരുടെ "ചലോ ബെത്ലഹേം’ ഓരോ ക്രിസ്മസിനെയും ധന്യമാക്കുന്നു.
ക്രിസ്മസ്കാല നാടകങ്ങൾ
ബെത്ലഹേം അത്ര അകലയല്ല എന്ന ചിന്ത വൈദിക വിദ്യാർത്ഥികൾക്കു കൊടുക്കേണ്ടതിന് ക്രിസ്തുമസ് കാലത്ത് അവതരിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയെടുത്ത കലാരൂപങ്ങളാണ് ഇടയനാടകങ്ങൾ അഥവാ കാലിത്തൊഴുത്തുനാടകങ്ങൾ. 1857 മുതൽ 1960 കളുടെ അവസാനംവരെയെങ്കിലും സി.എം.ഐ.സന്യാസ സമൂഹത്തിന്റെ പരിശീലന സ്ഥലങ്ങളിൽ കാലിത്തൊഴുത്തു (ഇടയ)നാടകങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു. സി.എം.സി സ്ഥാപനം മുതൽ പരിഷ്കരിച്ച് സ്ത്രോത്ര വാഴ്വിന്റെ രൂപാന്തരങ്ങളായി സല്ലാപങ്ങൾ എന്ന പേരിൽ സന്യാസിനി പിശീലന ഇടങ്ങളിലും എക്ളോഗു നടത്തിയിരുന്നു. എഴുതപ്പെട്ട നാടകം രംഗവേദിയിൽ അവതരിപ്പിക്കുന്പോൾ മാത്രമാണ് രംഗപ്രമുക്തി സംഭവിക്കുക എന്നത്രെ പ്രമാണം. നാടക ചരിത്രവഴിയിൽ ചാവറയച്ചന്റെ ഇടയനാടകം കൂട്ടിച്ചേർത്തു വായിക്കുന്പോൾ ജി. ശങ്കരപ്പിള്ളയുടെ നാടക ചരിത്രത്തിന് പുനർനിർമ്മിതിയും പുനർവായനയും ഉണ്ടാകേണ്ടതുണ്ട്. ഭാഷാ നാടകത്തിന്റെ ചരിത്രം ഉദ്ഘോഷിക്കുന്പോൾ ആദ്യചുവടുവയ്പ്പുകളായിട്ടു വേണം ചാവറയച്ചൻ എന്ന ഇടയനാടക കർത്താവിനെ പരിഗണിക്കേണ്ടത്.
സെമിനാരിക്കകത്ത് അവതരിപ്പിക്കപ്പെട്ടതു കൊണ്ട് പുറംലോകം അറിയാതെപോയ ഇടയനാടകങ്ങളുടെ ചരിത്രപരമായ പ്രാധാന്യം നാടകലോകത്തിന് ഇനിയും മറച്ചുവയ്ക്കാൻ ആകില്ല. ലോകഭാഷകളുടെ സംഗമം നടത്തപ്പെട്ടാൽ ഈ കൊച്ചുകേരളവും ഭാരതവും അറിയപ്പെടുക ചാവറയച്ചനാൽ വിരചിതമായ ഇടയനാടകങ്ങളുടെ സാന്നിധ്യം കൊണ്ടായിരിക്കും. മലയാളഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചപ്പോൾ ചാവറയച്ചൻ എന്ന ഇടയനാടക രചയിതാവിന്റെ വകയായി ഒരുപൊൻതൂവൽ കൂടി അമ്മ മലയാളത്തിന് അലങ്കാരമായി. സാഹിത്യ ലോകത്ത് പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ മാറും ആസന്ന ഭാവിയിൽ.
അഡ്വ. ഫാ. ഫ്രാൻസീസ്
വള്ളപ്പുര
സിഎംഐ