കോട്ടൂർ സുനിൽ
വിളപ്പിൽശാല: ജൈവ വൈവിധ്യങ്ങളുടെ കലവറ എന്നതിലുപരി പെൺപരമ്പര കാക്കുന്നുവെന്ന അപൂർവതയുമുണ്ട് അക്കരവിളാകം കാവിന്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡവനത്തിന്റെ പുറം കാഴ്ച സമ്മാനിച്ച് കാവ് നിലനിൽക്കുന്നത്.
കാവു തീണ്ടാതെ തലമുറകൾക്കായി കാക്കാൻ സ്ത്രീകളെ കാരണവർ സ്ഥാനത്തേറ്റുന്നതാണ് ഇവിടുത്തെ പൈതൃകം.
നൂറ്റാണ്ടുകളുടെ പെൺചരിതം അവകാശപ്പെടുന്ന വെളിയന്നൂർ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവർ ഓമനയമ്മ (86) ആണ്. 1984 ൽ കുഞ്ഞിലക്ഷ്മിയമ്മ പാർവതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളിൽ മുതിർന്നവരായ ഓമനയമ്മയ്ക്ക് കാരണവർ സ്ഥാനം കിട്ടിയത്. നൂറുവർഷം മുൻപ് ഓമനയമ്മയുടെ അച്ഛൻ വൈദ്യർ കൃഷ്ണപിള്ള നാഗത്താൻ കാവിൽ ഔഷധ സസ്യങ്ങൾ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് ഔഷധ സസ്യങ്ങളുടേയും ഉദ്യാനമായി.
പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്നു കുടുംബങ്ങൾക്കു മുന്നൂറു വർഷം മുൻപാണു ഭണ്ഡാര വകയായി 50 ഏക്കർ ഭൂമി വന്നുചേർന്നത്. കൂട്ടുകുടുംബമായാണ് ഇവർ മൂന്നു കുടുംബങ്ങളും അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടിൽ പാർത്തിരുന്നത്. ഒന്നര നൂറ്റാണ്ട് മുൻപ് കുടുംബങ്ങൾ ഭാഗംവച്ച് പിരിഞ്ഞപ്പോൾ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്.
കാവു തീണ്ടരുതെന്ന പൂർവീകരുടെ ഓർപ്പെടുത്തൽ അവർ മറന്നില്ല. ഓഹരിയിൽ ഉണ്ടായിരുന്ന കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത സ്ത്രീ അംഗം കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി. ഇന്നും അതു തെറ്റാതെ പിൻതുടരുകയാണ് അക്കരവിളാകത്തുകാർ.
ആരയാൽ, പേരാൽ, പാല, മൊട്ടൽ, പോങ്ങ്, ചൂരൽ, അത്തി, ചെമ്പകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വൃക്ഷലാതികൾ. അശോകം, തഴുതാമ, നന്തിയാർ, കച്ചോലം, സർപ്പഗന്ധി, ആവണക്ക് എന്നിങ്ങനെ ഔഷധ സസ്യങ്ങൾ. നാഗർ പ്രതിഷ്ഠയും മന്ത്രമൂർത്തി സ്ഥാനവും. കാവിനു കണ്ണാടിയെന്നോണം തെളിനീർ ചുരത്തുന്ന കുളം. ആകെക്കൂടി ഗൃഹാതുരത്വത്തിന്റെ അടയാളമാണ് അക്കരവിളാകം കാവ്.
പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാൽ ആകാശക്കീഴിലെ ജൈവ വൈവിധ്യം കണ്ണിനും മനസിനും കുളിരേകും. ഉപ്പനും പഞ്ചവർണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്ന കാവ്. ഇരുപതിൽപ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഈ കാവിൽ വസിക്കുന്നുണ്ടെന്നു കാരണവർ ഓമനയമ്മ പറയുന്നു.
2013-ൽ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയിൽ അക്കരവിളാകം കാവിനെ ഉൾപ്പെടുത്തി. വർഷം തോറും വനം വകുപ്പ് 20,000 രൂപ കാവിന്റെ സംരക്ഷണത്തിനായി നൽകുന്നുണ്ട്. പ്രായാധിക്യത്താൽ കാഴ്ചയ്ക്ക് അൽപ്പം മങ്ങലുണ്ടെങ്കിലും കാവിലെ കാര്യങ്ങൾ മുടക്കാൻ ഓമനയമ്മ ഒരുക്കമല്ല. തലമുറ കൈമാറിയ കാരണവത്തി സ്ഥാനം ദൈവ നിയോഗമാണ് അക്കരവിളാകത്തെ അമ്മമാർക്ക്.