കടലാക്രമണത്തിൽ തകർന്ന വീട്.
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് തീരപ്രദേശത്ത് കടലാക്രമണം ശക്തം. ആറ് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. നൂറോളം വീടുകളിൽ കടൽവെള്ളം ഇരച്ചുകയറി, സാധാരണജീവിതം ദുരിതത്തിലായി.
തീരപ്രദേശത്തുള്ളവർ ബന്ധുവീടുകളിലും ക്യാമ്പുകളിലും അഭയംതേടി. അമ്പലപ്പുഴ തെക്ക് ഒന്നാം വാർഡിൽ വ്യാസാ ജംഗ്ഷനു സമീപമാണ് ശനിയാഴ്ച രാവിലെ മുതൽ കടലാക്രമണം കണ്ടുതുടങ്ങിയത്. എന്നാൽ ഉച്ചയോടെ കടൽ ശക്തമാകുകയായിരുന്നു. കടൽഭിത്തിയുടെ മുകളിലൂടെ ആഞ്ഞടിച്ച തിരമാലകൾ പ്രദേശത്ത് നാശം വിതക്കുകയായിരുന്നു. തീരത്തോട് ചേർന്നുള്ള റോഡ് പൂർണമായും തകർന്നു. തഹസീൽദാറുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും പഞ്ചായത്തംഗങ്ങളും പ്രദേശം സന്ദർശിച്ചു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ കൊച്ചുബാവയുടെ വീട് തകർന്നു. 17-ാം വാർഡിൽ മഹേഷിന്റെ വീടിനോട് ചേർന്നുള്ള ശുചിമുറി കടലെടുത്തു. പാലച്ചുവട് വീട്ടിൽ ഗോപി, ചിത്ര രാജൻ എന്നിവരുടെയും, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ വിഷ്ണു, രാമചന്ദ്രൻ, സുധീർ, ഉദയകുമാർ, പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ അനന്തന്റെ വീടും ഭാഗീകമായി തകർന്നു. ആറുമാസം മുമ്പ് പുനർനിർമിച്ച വീടാണ് തകർന്നത്. അഞ്ചാലും കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലും കടൽ ക്ഷോഭത്തിൽ തകർച്ചാ ഭീഷണിയിലാണ്. തീരദേശ റോഡ് കവിഞ്ഞ് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.
Tags : Nattuvishesham DistrictNews DeepikaNews kadal kalithullunnu