മുളങ്കുന്നത്തുകാവ്: 12 വര്‍ഷമായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ഓഡിറ്റിംഗിനു തുടക്കമായി. സംസഥാന ഓഡിറ്റ് വകുപ്പിന്റെ പത്തംഗസംഘമാണ് ഓഡിറ്റിംഗ് നടത്തുന്നത്. ആശുപത്രികണക്കുകള് ശരിയാക്കി രേഖകള്‍ വകുപ്പിനു കൈമാറാൻ ആശുപത്രി അധികൃതര്‍ വൈകിയതാണ് ഓഡിറ്റിംഗ് നടക്കാതിരുന്നതിനു കാരണം. ഒരു സാമ്പത്തികവര്‍ഷം നൂറുകോടിയില്‍ കൂടുതല്‍ രൂപയുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. ഓരോവര്‍ഷവും ഓഡിറ്റ് റിപ്പോർട്ട് നല്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഇവിടെ പാലിക്കപ്പെട്ടില്ല. 2013 മുതല്‍ 1400 കോടി രൂപയുടെ കണക്കുകളാണ് ഇവിടെ ശരിയാക്കാനുള്ളത്.
ആശുപത്രി വികസന ഫണ്ടില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായിരുന്നില്ല.
അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അഞ്ചുവര്‍ഷത്തെ ദൈനംദിന കണക്കുകള്‍മാത്രമാണ് ആരോഗ്യവകുപ്പ് ഓഡിറ്റിംഗിനു വിധേയമാക്കിയത്. നിരവധി അഴിമതി ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നെങ്കിലും പിന്നിട് അന്വേഷണം കൃത്യമായി നടന്നിരുന്നില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്.
Tags : Medical College Nattuvishesham District News