കെ.സി. വേണുഗോപാൽ എംപി ഭാമയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.
ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പൽ കെ.സി. വേണുഗോപാൽ എംപി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
കുട്ടനാടിന്റെ കാർഷിക, കായിക മേഖലകളുടെ കരുത്തു തെളിയിക്കുന്ന വിനോദമാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ചടങ്ങിൽ ആദരിച്ചു.
ലഭിച്ചത് 148 എൻട്രികൾ
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട റാം c/o ആനന്ദി എന്ന നോവലിന്റെ കവർ ചെയ്തതും ഇദ്ദേഹമാണ്.
മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് ലെക്ചറർമാരായ കെ.എ. ഷാഖിർ, വി.എം. ബിനോയി, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്റെ വിധികർത്താക്കൾ.
ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ആലപ്പുഴ ആർഡിഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ്, നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, എ.എം. നൗഫൽ, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി സി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
Tags : Boat races Nattuvishesham District news