ഷൊർണൂർ: നിലമ്പൂർ റൂട്ടിൽ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ റൂട്ടിൽ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ആവശ്യത്തിനു പിന്നിലെ പ്രധാന കാരണം.
പാലക്കാട്- നിലമ്പൂർ, ഷൊർണൂർ- നിലമ്പൂർ റൂട്ടുകളിൽ നിലവിലുള്ള ട്രെയിൻഗതാഗതം പര്യാപ്തമല്ലെന്നാണ് ആക്ഷേപം. നിലവിൽ സർവീസ് നടത്തുന്ന പാലക്കാട്- നിലമ്പൂർ, ഷൊർണൂർ- നിലമ്പൂർ പാസഞ്ചർ ട്രെയിനുകൾ മെമു സർവീസുകളാക്കി മാറ്റണമെന്നാണ് യാത്രികരുടെ പ്രധാന ആവശ്യം.
അതേസമയം പാലക്കാട് ഡിവിഷൻ നിർദേശിക്കുകയും സതേൺ റെയിൽവേ ആസ്ഥാനത്തുനിന്ന് റെയിൽവേ ബോർഡിന് ശുപാർശ ചെയ്തിട്ടുള്ളതുമായ അഞ്ച് പുതിയ മെമു സർവീസുകൾക്ക് അനുമതി നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടും. തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർവരെ ദീർഘിപ്പിക്കണമെന്നും 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് അനുയോജ്യമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ദീർഘിപ്പിക്കുകയും യാർഡ് നവീകരിക്കുകയും ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
തുവ്വൂർ, പട്ടിക്കാട്, ചെറുകര, വള്ളപ്പുഴ എന്നീ ഹാൾട്ട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് അനുയോജ്യമായി വികസിപ്പിക്കുകയും, ഷൊർണൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നത് മലബാറിന്റെ റെയിൽവേ വികസനത്തിന് ഗുണകരമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം- കാസർകോട്, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസുകളിലേക്ക് സൗകര്യപ്രദമായ കണക്ഷൻ ലഭിക്കുന്നതിന് കോട്ടയം- നിലമ്പൂർ എക്സ്പ്രസിന്റേയും ഷൊർണൂർ-നിലമ്പൂർ മെമുവിന്റേയും പുറപ്പെടൽ സമയം പുനഃക്രമീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.