മഞ്ചേരി : സിപിഎം കാവപ്പുര ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മുസ്ലിം ലീഗ് പ്രവർത്തകർ മർദിച്ചുവെന്ന പരാതിക്കെതിരെ കോടതിയുടെ രൂക്ഷവിമർശനം. പൊതുപ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകുന്ന കേസുകൾ അംഗീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.
മുസ്ലിം ലീഗ് സ്ഥാനാർഥികളായ ടി. നിയാസ്, അബ്ദുള്ള യാഫിഖ്, ബഷീർ പാറയിൽ എന്നിവർക്കും ലീഗ് പ്രവർത്തകനായ പാറമ്മൽ അബ്ദുൾ നാസറിനും മുൻകൂർ ജാമ്യം അനുവദിച്ചാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി പരാമർശം നടത്തിയത്.
താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും താനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷററുമായ ടി. നിയാസിന്റെ വോട്ട്, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ആർ. കോമുക്കുട്ടിയുടെ നേതൃത്വത്തിൽ പരാതി കൊടുത്തിരുന്നു.
ഇക്കാര്യത്തിൽ കോണ്ഗ്രസ് നേതാക്കൾക്ക് സിപിഎം പിന്തുണയും അറിയിച്ചു. തുടർന്ന് സിപിഎമ്മിന്റെയും കോണ്ഗ്രസിന്റെയും പ്രവർത്തകർ ചേർന്ന് മുസ്ലിം ലീഗ് പ്രവർത്തകരായ ടി. നിയാസ്, അബ്ദുള്ള യാഫിഖ്, അബ്ദുൾ നാസർ പാറമ്മൽ, ബഷീർ പാറയിൽ എന്നിവരുമായി വാക്കേറ്റമുണ്ടായി.
സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മിൽ അടിപിടിയും നടന്നു. ഇക്കഴിഞ്ഞ അഞ്ചിന് വൈകീട്ട് അഞ്ചുമണിക്ക് പൊൻമുണ്ടം പഞ്ചായത്ത് കാര്യാലയത്തിലാണ് അടിപിടി നടന്നത്. അക്രമത്തിൽ സിപിഎം കാവപ്പുര ബ്രാഞ്ച് കമ്മിറ്റിയംഗം റഉൗഫ്, സൈനുദ്ദീൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് സിപിഎം പ്രവർത്തകർ പൊൻമുണ്ടം മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. കൽപ്പകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ സ്വാധീനത്താൽ ലീഗ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതായും ആരോപണമുണ്ട്.
പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനോ ഹിയറിംഗിന് ഹാജരാകോനോ സാധിച്ചിരുന്നില്ല. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടു കൂടി മുസ്ലിം ലീഗ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തടസങ്ങൾ നീങ്ങി. അഭിഭാഷകരായ കെ.വി. യാസർ, എ.കെ. മുഹമ്മദ് സക്കരിയ, ഷംന വടക്കേതിൽ എന്നിവരാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
Tags : local nattuvishesham candidates