സംഘം ഉൾവനത്തിൽ നടത്തിയ തെരച്ചിൽ.
ഇരിട്ടി: വാളത്തോട് വനമേഖലയിൽ കാണാതായ ജാർഖണ്ഡ് സ്വദേശി വിജയ് ദേഹന്തയെ മൂന്നാം ദിവസം നടത്തിയ തെരച്ചിലിലും കണ്ടെത്തിയില്ല. ഇന്നലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ എഎൻഎഫ് കമാൻഡോകൾ, വനം ദ്രുതപ്രതികരണ (ആർആർടി) സേന, പോലീസ്, വനപാലകർ എന്നിവരടങ്ങുന്ന 21 അംഗ സംഘം അഞ്ചു മണിക്കൂറിലെറെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ എഎൻഎഫ് കമാൻഡോകളെയും ആർആർടി അംഗങ്ങളുമടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തിയത്.
മൂന്നു ടീമുകളായി തിരിഞ്ഞ സംഘം നിബിഡ വനമേഖലയിലെ ചെങ്കുത്തായ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ സംവിധാനം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള സൂക്ഷ്മ പരിശോധനയാണ് നടത്തിയത്. വന്യമൃഗങ്ങളുടെ സാന്നിധ്യം, അപകടകരമായ കൊല്ലികൾ, വിഷപ്പാമ്പുകൾ, പ്രതികൂല കാലാവസ്ഥ എന്നിവ തെരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, എസ്ഐ. സുനിൽകുമാർ വളയങ്ങാടൻ, വനം ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ ഇരിട്ടി ഡിവൈഎസ്പി പി. രാജേഷും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തെരച്ചിൽ ഇന്നും തുടരും. വാളത്തോട് മേഖലയിലെ കാട്ടാനക്കൂട്ടവും തെരച്ചിലിന് തടസമാകുന്നുണ്ട്. വാളത്തോട് ജനവാസമേഖലയിൽ ആറംഗ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Tags : anti-Maoist force Nattuvishesham District News