കാക്കനാട്: കാര്‍ഷിക, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലകള്‍ക്ക് ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് 177.88 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ഇന്നലെ രാവിലെ 11ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷനായി.
177,88,20,344 രൂപ വരവും 163,13,02,500 രൂപ ചെലവും 14,75,17,844 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുന്‍ ഭരണസമിതികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ മാതൃകയാക്കി സമസ്ത മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണനും വൈസ് പ്രസിഡന്റ് സിന്റ ജേക്കബും പത്രസമ്മേളനത്തില്‍ അറിയിച്ചു.
5000 സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍
ജില്ലയിലെ 5,000ത്തോളം വനിതകള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള ജോബ് പോര്‍ട്ടല്‍ സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ കരുത്തുപകരും. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഷീ ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കൃഷിക്കും ഫാം ടൂറിസത്തിനും 18 കോടി
കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി 18 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷി ഫാമുകളുടെ നവീകരണത്തിലൂടെ ഫാം ടൂറിസം, അക്വാ ടൂറിസം, വയലോര ടൂറിസം എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ഫാമുകളില്‍ ആധുനീക കൃഷിരീതികള്‍ പരീക്ഷിക്കും. നെല്‍കൃഷിയില്‍ പൊക്കാളി പാടശേഖരങ്ങളിലും കരിനിലങ്ങളിലും കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനും, പച്ചക്കറി, വാഴ എന്നീ പരമ്പരാഗത കൃഷികളെ പ്രോല്‍സാഹിപ്പിക്കാനും തുക വിനിയോഗിക്കും.
വിദ്യാഭ്യാസ മേഖലയ്ക്ക് 15.60 കോടി; പാര്‍പ്പിട പദ്ധതികള്‍ക്ക് 18 കോടി
വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുകളിലും കംപ്യൂട്ടര്‍ ലാബിനു പുറമെ സയന്‍സ് ലാബുകളുടെയും ആധുനികവത്കരണത്തിന് 15.60 കോടി രൂപയും ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനുതകുന്ന പദ്ധതികളും ബജറ്റിലുണ്ട്. സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതികള്‍ക്കു പുറമെ ജില്ലയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന പാര്‍പ്പിട പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് 18 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 16 കോടി; കുടിവെള്ള പദ്ധതിക്ക് 11 കോടി
ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മെച്ചപെടുത്തുന്നതിനും ഈ മേഖലയിലെ മറ്റു പദ്ധതികള്‍ക്കുമായി 18 കോടി രൂപയ്ക്കു പുറമെ പ്രത്യേക തുകയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ള പ്രശ്നപരിഹാരത്തിനും, ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി 11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തലമേഖലയില്‍ നിലവിലെ ആസ്തികള്‍ സംരക്ഷിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായി 29 കോടി രൂപയും ഉള്‍പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിനായി 13 കോടിയും വകയിരുത്തി.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപയും, ഗ്രൗണ്ടുകളടെ നവീകരണത്തിന് ഒരു കോടിയും, ക്ലീന്‍ എറണാകുളം പദ്ധതിക്കായി ആറുകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് നിരാശാജനകമെന്ന് എൽഡിഎഫ്
കാക്കനാട്: ജില്ലാ പഞ്ചായത്ത് ബജറ്റ് നിരാശാജനകമെന്ന് എൽഡിഎഫ്. മുൻ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുക മാത്രമാണ് പുതിയ ബജറ്റിൽ ചെയ്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജൂബിൾ ജോർജ് പറഞ്ഞു. ക്ഷീരകർഷകരെയും തീരദേശ മേഖലയേയും ബജറ്റിൽ അഗണിച്ചു. തെരുവുനായശല്യം ഇല്ലാതാക്കാൻ ബജറ്റിൽ നിർദേശങ്ങളില്ല. വന്യജീവി, മനുഷ്യ സംഘർഷം നടക്കുന്ന അതിർത്തി വനമേഖലകളിലെ പ്രശ്നങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. ഡയാലിസ് രോഗികൾക്കായി വകയിരുത്തിയ 10 ലക്ഷം 25 ലക്ഷമായി വർധിപ്പിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
ജില്ലയിലെ പാടശേഖരങ്ങളേയും, പൊക്കാളി പാടശേഖരങ്ങളെയും ഉൾപെടുത്തിയുള്ള ടൂറിസം മാപ്പ് തയാറാക്കണം. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നത ഇതര സംസ്ഥാന വിദ്യാർഥികളുമായി സംവദിക്കാൻ അധ്യാപകർക്ക് സാംസ്കാരിക വിനിമയ പദ്ധതികൾ രൂപീകരിക്കണമെന്നും എൽഡിഎഫ് ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. കെ.എസ്. നിബിൻ, മേരി വിൻസെന്റ് എന്നിവർ പങ്കെടുത്തു.