ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കു സൗകര്യപ്രദമായി ദർശനം നടത്താൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്നു ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഭക്തജനങ്ങൾക്കാവശ്യമായ നവീനസൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടനകേന്ദ്രങ്ങളാക്കി മാറ്റും.
ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുമേധാവികളുമായി നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കും. പിന്നീട് വരി കോംപ്ലക്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പിലാക്കും.
ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കൽനടപടി വേഗത്തിലാക്കും. ഒന്പതുമാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇക്കാര്യത്തിൽ തടസങ്ങളുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കും.
മൂന്നുവർഷത്തിനുള്ളിൽ ക്ഷേത്രവികസനം നടപ്പിലാക്കി ഭക്തർക്കു സൗകര്യപ്രദമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് യോഗത്തിലെ ധാരണ. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കും. ഗുരുവായൂരപ്പന്റെ ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ല.
നിലവിലെ ആശുപത്രിക്കെട്ടിടം പൊളിച്ചുമാറ്റി കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യത്തോടുകൂടിയ കെട്ടിടം നിർമിക്കും. വേങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്രസ്മാരകമാക്കും. ആനകളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗ ചികിത്സയ്ക്കു വിദഗ്ധരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഇന്നലെ ക്ഷേത്രദർശനത്തിനു മൂന്നു മന്ത്രിമാർ
ഗുരുവായൂർ: മലയാളമാസം ഒന്നാംതീയതിയായ ഇന്നലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്താൻ മൂന്നു മന്ത്രിമാരെത്തി.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ എന്നിവരാണ് ഗുരുവായൂരിലെത്തിയത്.
രമേശ് ചെന്നിത്തല കുറേവർഷങ്ങളായി എല്ലാ മലയാളമാസം ഒന്നാംതീയതിയും ഗുരുവായൂരിൽ എത്താറുണ്ട്. രാവിലെ ശീവേലിസമയത്താണ് ചെന്നിത്തല ദർശനം നടത്തിയത്. കെ. മുരളീധരനും ബിന്ദു കൃഷ്ണയും ഉഷഃപൂജസമയത്തും ദർശനം നടത്തി.