എടപ്പുഴ സെന്റ് ജോസഫ് പള്ളിക്ക് സമീപം കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴത്തോട്ടം.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി വീണ്ടും രൂക്ഷമായി. ഇന്നലെ പുലർച്ചെ എടപ്പുഴ സെന്റ് ജോസഫ് പള്ളിക്കും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമെത്തിയ ആനക്കൂട്ടം വാഴയുൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തുടർന്ന് എടപ്പുഴ–വാളത്തോട് റോഡിലിറങ്ങിയ ആനക്കൂട്ടം ഏറെനേരം റോഡിൽ നിലയുറപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ ആറോടെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്.
ആന ഭീഷണിയെത്തുടർന്ന് രാവിലെ ഏഴിന് ശേഷമാണ് പത്രവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവാണെന്നും എടപ്പുഴ–വാളത്തോട് മേഖലയിലെ കൃഷിയിടങ്ങൾ നിരന്തരം നശിപ്പിക്കപ്പെടുകയാണെന്നും പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ജീവനക്കാരെത്തി ആനകളെ വനത്തിലേക്ക് തുരത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം തന്നെ ഇവ വീണ്ടും ജനവാസമേഖലയിലെത്തുകയാണ്.
സ്കൂൾമുറ്റം വരെ ആനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് ശേഷം എടപ്പുഴ–വാളത്തോട് റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും വനംവകുപ്പ് അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുഞ്ഞ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
സോളാർവേലിനിർമാണം ഇന്ന് ആരംഭിക്കും
അയ്യൻകുന്ന് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒന്നര കിലോമീറ്റർ ദൂരം പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്കാലിക സോളാർ വേലി നിർമാണം ഇന്നുമുതൽ ആരംഭിക്കാൻ തീരുമാനിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാളത്തോട് ചേർന്ന യോഗത്തിലാണ് തീരുമാനം. അയ്യൻകുന്നിലെ ഒന്നര കിലോമീറ്റർ പൂർത്തീകരിച്ചാലും ആറളം പഞ്ചായത്തിന്റെ നീലായ്മല ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഫെൻസിംഗ് പൂർത്തീകരിക്കാത്തതാണ് ഭീഷണിയായി തുടരും. എടപ്പുഴ - വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായതിനെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സോളാർ വേലി നിർമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
Tags : wild elephants Nattuvishesham District News