അതിഥികൾക്ക് മകളുടെ ചിത്രം പകർത്തിയ കവറിൽ പ്ലാവിൻതൈകൾ നൽകുന്ന മാതാപിതാക്കൾ.
തൻവിയുടെ ഓർമകൾക്ക് ഇനി തണലും ഫലവും
നെടുങ്കണ്ടം: ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ മധുരമുള്ള ഓർമകളായി എന്നും കൂടെയുണ്ടാകും. ആ ഓർമകൾക്ക് കൂടുതൽ മാധുര്യം പകരാൻ സമ്മാനപ്പൊതികൾക്കുമാകും. എന്നാൽ, നെടുങ്കണ്ടം ചക്കക്കാനം സ്വദേശിനി നിമ്മിയുടെയും എറണാകുളം സ്വദേശി വിനുവിന്റെയും മകൾ തൻവി മറിയത്തിന്റെ മാമ്മോദീസ ചടങ്ങിൽ അതിഥികൾക്ക് ലഭിച്ചത് വ്യത്യസ്തമായൊരു സമ്മാനം-ഒരു പ്ലാവിൻ തൈ.
മാമ്മോദീസ ചടങ്ങിനെത്തിയ എല്ലാവ രും മടങ്ങിയത് തൻവിയുടെ ചിത്രമുള്ള കവറിൽ പൊതിഞ്ഞ പ്ലാവിൻതൈയുമായാണ്. ‘വലുതാകുമ്പോൾ ഈ മരം കാണാൻ ഞാൻ വീട്ടിലേക്ക് എത്തിയേക്കാവേ’ എന്ന് കുഞ്ഞു തൻവി പറയുന്നതു രേഖപ്പെടുത്തിയ കുറിപ്പും എല്ലാ കവറിലുമുണ്ടായിരുന്നു.
തൻവിയുടെ മാമ്മോദീസയ്ക്ക് സമ്മാനമായി പ്ലാവിൻതൈതന്നെ തെരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ട്. അമ്മ നിമ്മിയുടെ നാടായ ചക്കക്കാനത്തിന്റെ പേരിൽതന്നെയാണ് പ്ലാവ് നൽകാനുള്ള തീരുമാനമുണ്ടായത്. വിയറ്റ്നാം ഏർളിയുടെ തൈകളാണ് അതിഥികൾക്ക് കൈമാറിയത്.
വളർന്നശേഷം തൻവിയെയും കൂട്ടി ഓരോ വീട്ടിലുമെത്തി തനിക്കായി നട്ട പ്ലാവുകൾ കാണണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.