ഒറ്റപ്പാലം: തെരുവുനായ്ക്കൾ നാടാകെ ഭീഷണി ഉയർത്തുമ്പോഴും പിടികൂടാൻ ആളില്ലാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു തിരിച്ചടിയാവുന്നു. നായ്പിടുത്തക്കാരുടെ ക്ഷാമം തദ്ദേശ സ്ഥാപനങ്ങളുടെ എബിസി പദ്ധതിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ആക്രമകാരികളായ നായ്ക്കളെ പിടികൂടുന്നതിനു സാധിക്കാതെവരുന്നത് നായ്പിടിത്തക്കാരുടെ കുറവുമൂലമാണ്. നായകളെ പിടികൂടി ഷെൽട്ടറിലേക്കു മാറ്റുന്നതിനും വാക്സിനേഷൻ നൽകുന്നതിനും വന്ധ്യംകരിക്കുന്നതിനുമെല്ലാം പരിശീലനം ലഭിച്ച നായ്പിടിത്തക്കാരുടെ കുറവ് പ്രശ്നമാകുന്നുണ്ട്. ഒരുവാർഡിൽ ഒരാൾ എന്ന നിലയ്ക്കെങ്കിലും നായ്പിടുത്തക്കാരുടെ ആവശ്യമുണ്ട്.
അക്രമകാരികളായ നായ്ക്കളെ പിടികൂടുന്നതിനു നിലവിൽ ഒരു നായയ്ക്ക് 1500 രൂപയും, വാക്സിനേഷൻ നൽകുന്നതിനു 500 രൂപയുമാണ് പ്രതിഫലം. ഈ പ്രതിഫലത്തിന് നിലവിൽ ആളെകിട്ടാൻ പ്രയാസമാണ്. ഇതിനു പരിഹാരമായി പ്രതിഫലംകൂട്ടി നൽകുന്നതിനു ബന്ധപ്പെട്ടവർ തയാറാകണം.
നിലവിൽ പാലക്കാട്ടുനിന്നാണ് നായ്പിടിത്തക്കാർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു നായകളെ പിടിക്കാൻ പോകുന്നത്.
വെല്ലുവിളികൾ നിരവധി
നായ്പിടിത്തക്കാർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കു വണ്ടി വാടകയും, ഭക്ഷണവും, താമസവുമൊക്കെയാവുമ്പോൾ 1500 രൂപ പ്രതിഫലം അപര്യാപ്തമാണ്.
ഈ 1500 രൂപ ലഭിക്കണമെങ്കിൽതന്നെ ഫയലുകൾ ശരിയാക്കണം.
തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകളുടെ ചുവപ്പുനാടകളൊക്കെ അഴിച്ച് പണം അക്കൗണ്ടിൽ എത്തുമ്പോഴേക്കും ദിവസങ്ങൾ കഴിയും.
നായയെ പിടിച്ചാൽ ഉടനെ പണം കൊടുക്കാനുള്ള സംവിധാനമുണ്ടാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധി തന്നെയാണ്. സ്കൂളുകൾ, ടൗണുകൾ മറ്റു പൊതുസ്ഥലങ്ങളിൽനിന്ന് ഉൾപ്പടെ നായകളെ പിടികൂടി ഒഴിപ്പിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
എന്നാൽ നായ്പിടുത്തക്കാരെ കിട്ടാത്തതുമൂലം ലക്ഷ്യം അവതാളത്തിലാണ്. പേപിടിച്ച നായകളുടെ കടിയേറ്റ മറ്റു തെരുവുനായ്ക്കൾക്കു പ്രദേശമാകെ വാക്സിനേഷൻ നൽകേണ്ടി വരും. ഈ സമയത്തും നായ്പിടിത്തക്കാരുടെ സേവനം അനിവാര്യമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വാർഡ് അടിസ്ഥാനത്തിൽ അക്രകാരികളായ പട്ടികളെ പിടിക്കുന്നതിനു പരിശീലനം ലഭിച്ച ക്യാച്ചർമാരെ തയാറാക്കുന്നതു ഉത്തമമായിരിക്കുമെന്നും പൊതുജനം പറയുന്നു.
Tags : street dog Nattuvishesham District News