റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ.
കാഞ്ഞങ്ങാട്: റോഡുകളുടെ റീടാറിംഗിനും നവീകരണത്തിനുമെല്ലാം കാലാവധി ഒരു മഴക്കാലം വന്നുപോകുന്നതുവരെ മാത്രമാണെന്നാണ് കാഞ്ഞങ്ങാട് നഗരസഭയിലെ അവസ്ഥ. മഴക്കാലത്തിന്റെ ഒരു പ്രധാന ഘട്ടം പിന്നിട്ടപ്പോഴേക്കും നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നു താറുമാറായി കിടക്കുകയാണ്. സംസ്ഥാനപാതയും ബൈപാസ് റോഡുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
നഗരസഭ ചെയർപേഴ്സന്റെ വാർഡ് ഉൾപ്പെടുന്ന അതിയാമ്പൂരിൽ പ്രധാന റോഡിലെ ടാറിംഗ് അങ്ങിങ്ങായി തകർന്നിട്ട് മാസങ്ങളായി. നവീകരിച്ച് കോൺക്രീറ്റ് ചെയ്ത റോഡുകളിലും സിമന്റ് പാളികൾ അടർന്ന് കുഴികൾ രൂപപ്പെട്ടുതുടങ്ങിയ നിലയിലാണ്.
നഗരമധ്യത്തിൽ പുതിയകോട്ടയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോടതി, ഹൊസ്ദുർഗ് കോട്ട ഭാഗങ്ങളിലേക്കു പോകുന്ന റോഡ്, നോർത്ത് കോട്ടച്ചേരിയിൽ നിന്നുള്ള വെള്ളായിപ്പാലം ബൈപാസ് റോഡ്, മേലാങ്കോട്ടുനിന്ന് നെല്ലിക്കാട്ട് വഴി ചെമ്മട്ടംവയൽ ജംഗ്ഷനിലേക്കുള്ള റോഡ്, അരയി-മോനാച്ച റോഡ്, കുശാൽനഗർ-കടപ്പുറം റോഡ് എന്നിവയെല്ലാം തകർന്ന നിലയിലാണ്.
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി അറ്റകുറ്റപണികളൊന്നും കാര്യമായി നടക്കാതിരുന്നതാണ് റോഡുകളുടെ തകർച്ചയ്ക്കു കാരണമായതെന്നാണ് നഗരസഭ അധികൃതരുടെ നിലപാട്. ഇക്കൊല്ലം മഴ മാറിയാലുടൻ അറ്റകുറ്റപണികൾ നടത്തി റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുമെന്നും അവർ പറയുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ നവീകരണത്തിന് കഴിഞ്ഞവർഷം തന്നെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാറായതാണ്. പാത തുടങ്ങുന്ന കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തികൾ മഴക്കാലത്തിനു മുമ്പ് തുടങ്ങിയതുമാണ്. മഴക്കാലം തീർന്നാലുടൻ റോഡിന്റെ റീടാറിംഗ് തുടങ്ങാനാണ് ധാരണ.
നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ഐഷാൽ ആശുപത്രിക്കു മുന്നിലൂടെ വെള്ളായിപ്പാലം, കിഴക്കുംകര ഭാഗങ്ങളിലേക്കുള്ള ബൈപാസ് റോഡ് വീതികൂട്ടി നവീകരിച്ചാൽ വൺവേ സംവിധാനം കൊണ്ടുവന്ന് പ്രധാന പാതയിലെ തിരക്കൊഴിവാക്കാനാകുമെന്ന നിർദേശം നഗരസഭയുടെ പരിഗണനയിലുണ്ട്. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ ബന്ധപ്പെട്ട സ്ഥലമുടമകളുമായി ചർച്ച നടത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
Tags : city roads NattuVishasham DistrictNews