തൃശൂർ: അറുപതു ശതമാനം യുവാക്കളുള്ള ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിദ്യാഭ്യാസം മുതൽ റിക്രൂട്ട്മെന്റ് വരെയുള്ള മേഖലകൾ തകർന്നടിഞ്ഞെന്നും എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ. എഐടിയുസി ദേശീയ ജനറൽ കൗണ്‍സിൽ യോഗം ടൗണ്‍ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. യുവാക്കൾക്ക് ഒന്നിലേറെ ജോലികൾ ചെയ്യേണ്ടിവരുന്നു. ഇവർ തൊഴിൽ സുരക്ഷയ്ക്കു പുറത്താണ്. പുതിയ തസ്തികകളില്ല.
പഴയവ വെട്ടിച്ചുരുക്കി. അഗ്നിവീർ പദ്ധതിയിലൂടെ സൈന്യത്തിലും കരാർവത്കരണം നടപ്പാക്കി. ഇവരെ മരണസമയത്തുപോലും സൈനികരായി കണക്കാക്കില്ല. 44 കേന്ദ്ര നിയമങ്ങളും 150 സംസ്ഥാന നിയമങ്ങളും തച്ചുടച്ചാണു പുതിയ ലേബർ കോഡുകൾ നടപ്പാക്കിയതെന്നും അവർ പറഞ്ഞു.
എഐടിയുസി ദേശീയ നേതാക്കളായ കെ.പി. രാജേന്ദ്രൻ, രാമകൃഷ്ണ പാണ്ഡെ, വഹീദ നിസാം, കെ. രാജൻ എംഎൽഎ, കെ.ഇ. ഇസ്മയിൽ, ടി.ജെ. ആഞ്ചലോസ്, ആർ. പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൗണ്‍സിൽ മൂന്നിന് സമാപിക്കും.