കടുത്തുരുത്തി: സംസ്ഥാനത്തിന് ഗുണപ്രദമായ വിധത്തില്‍ പുതിയ ജലനയം യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്.
കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലകള് സംഘടിപ്പി ക്കും. ഇതിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടാവും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ജലനയം നടപ്പിലാക്കുക.
എല്ലാ നിയോജക മണ്ഡലങ്ങളിലും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് ദീപികയ്ക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
ജലസ്രോതസുകളുടെ സംരക്ഷണം
ജലസ്രോതസുകള്‍ സംരക്ഷിക്കും. തോടുകളും കനാലുകളും മലിനമായ ദുരവസ്ഥയ്ക്കു സാധ്യമായ പരിഹാരനടപടികള്‍ കണ്ടെത്തും. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. മുമ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഫലപ്രദമല്ലെന്ന പരാതികള്‍ പരിശോധിക്കും. സംസ്ഥാന വ്യാപകമായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. ഇത്തരം പരാതികളും നിലവിലുള്ള അപാകതകളും പരിഹരിക്കും. സംസ്ഥാനമൊട്ടാകെ കുടിവെള്ള വിതരണ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കും. ജനങ്ങൾക്ക് ഉപകരിക്കുന്ന വകുപ്പാക്കി വാട്ടര്‍ അഥോറിറ്റിയെ മാറ്റിയെടുക്കുകയെന്ന സുപ്രധാനമായ ലക്ഷ്യം ഏറ്റെടുക്കുകയാണ്.
കുടിവെള്ള വിതരണത്തിലെ
പ്രതിസന്ധി
കുടിവെള്ള വിതരണത്തിൽ പ്രതിസന്ധി നിലനില്‍ക്കുന്ന ജില്ലകളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു കാര്യങ്ങള്‍ മനസിലാക്കിയശേഷം സാധ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കും.
പൈപ്പ് ഇടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ച ശേഷം പൂര്‍വസ്ഥിതിയിലാക്കാൻ കഴിയാത്ത സംസ്ഥാനമൊട്ടാകെയുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കും. മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്തു കോമണ്‍ മിനിമം പദ്ധതി നടപ്പിലാക്കും. കൃത്യതതോടെയുള്ള ജലവിതരണത്തോടൊപ്പം തൃപ്തികരമായ റോഡ് ഗതാഗതവും നിലനിര്‍ത്താന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കും.
കനാലുകളുടെ ദുരവസ്ഥ
എംവിഐപി കനാലുകളുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കും. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കും.
കനാലുകളിലെ കാടും അഴുക്കും നീക്കം ചെയ്യും. കാനാലുകള്‍ ശുദ്ധീകരിക്കാനും ഇവയുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ കനാല്‍ വികസനവും നവീകരണവും ജനകീയ പദ്ധതിയായി കനാല്‍ നവീകരണ പദ്ധതിക്ക് രൂപം നല്‍കും. കനാലിലൂടെയുള്ള ജലവിതരണം തൃപ്തികരമായി നടപ്പിലാക്കും. കനാലുകളോടനുബന്ധിച്ചുള്ള ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പഠിക്കും.
മീനച്ചില്‍ റിവര്‍ വാല്യൂ
പദ്ധതി
മീനച്ചില്‍ റിവര്‍ വാല്യൂ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. പദ്ധതിയിലൂടെ പ്രഖ്യാപിച്ചതുപോലെ ആവശ്യമായ വെള്ളം കണ്ടെത്താനോ, വിതരണം നടത്താനോ പദ്ധതിയിലൂടെ കഴിയുമോയെന്ന കാര്യം ഉറപ്പില്ല.
നല്ല നിലയിലുള്ള എംവിഐപി പദ്ധതിക്ക് പ്രതിസന്ധിയുണ്ടാകുന്ന വിധത്തിലാണ് മീനച്ചില്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന പരാതിയുയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂ. വിവിധ ജലവിതരണ പദ്ധിതകളെ കുറിച്ചു ഡിപ്പാര്‍ട്ടുമെന്റ് പഠനം നടത്തും.
മുല്ലപ്പെരിയാറിലെ നിലപാട്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ സര്‍ക്കാരും സ്വീകരിക്കുക. കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന മുന്‍നിലപാട് തുടരും.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാവില്ല.
പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ തമിഴ്നാടും കേരളവുമായി അഭിപ്രായസമന്വയമുണ്ടാക്കി പുതിയ ഡാം നിര്‍മാണം സാധ്യമാകുമോയെന്ന കാര്യത്തില്‍ ശ്രമം നടത്തും. ഇതിനായി രണ്ട് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാഹചര്യം വകുപ്പിന്റെ നേതൃത്വത്തിലുണ്ടാക്കും.
ഇതോടൊപ്പം സുപ്രീം കോടതിയില്‍ കേരളം സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും വകുപ്പുതലത്തില്‍ പ്രത്യേകമായ പരിശോധനകള്‍ നടത്തും.
കാര്‍ഷികമേഖലയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ ഇറിഗേഷന്‍ വകുപ്പിനെ ഫലപ്രദമായി മാറ്റിയെടുക്കും. കാര്‍ഷിക മേഖലയുടെ പുരോഗതിക്കു വേണ്ടി നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്കാന് വിദഗദ്ധ സംഘത്തെ നിയോഗിക്കും.
Tags : Mons Joseph nattuvishesham local news