പഞ്ചായത്ത് ഓഫീസിനു മുന്നിൽ വഴിയോര കച്ചവടക്കാരുടെ സമരം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ വഴിയോര കച്ചവടക്കാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി.
സിപിഎം ഏരിയ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. രതീഷ്, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം കച്ചവടക്കാർക്കു നോട്ടീസ് നൽകിയിരുന്നു.
അഞ്ചുദിവസത്തിനകം ടൗൺറോഡിലെ അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നും മുഴുവൻ സാധന സാമഗ്രികളും സ്വന്തംചെലവിൽ നീക്കംചെയ്യണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ കച്ചവട സാധനങ്ങൾ മാറ്റാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു.
അതിനുവരുന്ന ചെലവ് കച്ചവടക്കാരിൽനിന്നും ഈടാക്കും.
റോളക്സ് ഓഡിറ്റോറിയം മുതൽ തങ്കം ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ വഴിയോര കച്ചവടക്കാർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
കച്ചവടക്കാർക്ക് ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ സ്ഥലമായ ടൗണിൽതന്നെ കിഴക്കഞ്ചേരി റോഡിൽ പഴയ ഡെയ്ലി മാർക്കറ്റിൽ കച്ചവടം ചെയ്യുന്നതിന് ആവശ്യമായ സ്ഥലവും ലൈസൻസും അനുവദിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇതിനായി നോട്ടീസ് ലഭിച്ച് അഞ്ചുദിവസത്തിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി വിവരം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
പുനരധിവസിപ്പിക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ്
വടക്കഞ്ചേരി: ടൗണിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു. ടൗണിന്റെ ഹൃദയഭാഗത്തുതന്നെ കിഴക്കഞ്ചേരി റോഡിന് അഭിമുഖമായി പൊന്നുംവിലയുള്ള സ്ഥലത്തേക്കാണ് വഴിയോര കച്ചവടക്കാരെ മാറ്റുന്നത്. നേരത്തെ ദിവസച്ചന്ത നടന്നിരുന്ന സ്ഥലമാണത്. എന്നാൽ സത്യാവസ്ഥ മറച്ചുവച്ച് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് അവരെ വഴിയാധാരമാക്കുന്നു എന്ന പ്രചാരണം നടത്തി ടൗണിന്റെ വികസന സാധ്യതകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല.
എംഎൽഎ ഫണ്ടിൽനിന്നും ലക്ഷങ്ങളേറെ ചെലവഴിച്ചാണ് ബസാർറോഡ് എന്ന വികസനപദ്ധതിയുടെ ഭാഗമായി ടൗണിൽ ഫുട്പാത്തും ഹാൻഡ് റെയിലും സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇതു യാത്രക്കാർക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. 2024 നവംബർ 22ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും 2022 സെപ്റ്റംബറിൽ ചേർന്ന യോഗത്തിലും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു വിവിധ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നതായി പ്രസിഡന്റ് പറഞ്ഞു. ഈ കാലഘട്ടങ്ങളിൽ സിപിഎമ്മായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. അന്നത്തെ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. അന്നു തീരുമാനമെടുത്തവർതന്നെ പഞ്ചായത്ത് ഭരണം മാറിയപ്പോൾ തീരുമാനത്തിനെതിരേ സമരത്തിനുവരുന്നത് മനസിലാകുന്നില്ല. തീരുമാനവുമായി മുന്നോട്ടുപോകും. പുതിയ സ്ഥലത്തേക്ക് കച്ചവടം മാറ്റാൻ ടൗണിലെ 38 പേർക്കു നോട്ടീസ് നൽകിയിട്ടുണ്ട്.18 ന് ചേരുന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ തുടർനടപടികളിൽ തീരുമാനമെടുക്കും. പൊതുമരാമത്ത് വകുപ്പാണ് വഴിയോരത്തെ നടപടികൾക്കു നേതൃത്വം നൽകേണ്ടത്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണവും ഉറപ്പാക്കുമെന്നും പ്രസിഡന്റ് പ്രസാദ് പറഞ്ഞു.
Tags : Roadside problem Nattuvishesham District News