പ്രതീകാത്മക ചിത്രം
നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപം രാജാ റോഡിനോടു ചേർന്നു നിൽക്കുന്ന പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് റോഡിലേക്കു വീണത്. അപകടം നടന്നത് പുലർച്ചെയായതിനാൽ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. പകൽസമയങ്ങളിൽ നഗരമധ്യത്തിലെ തിരക്കേറിയ ഭാഗമാണ് ഇവിടം.
ഈ കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മേൽക്കൂരയും ചുവരുകളുമടക്കം ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഓടുകളും കഴുക്കോലുകളും തകർന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മൂടിവച്ചിരിക്കുകയാണ്.
രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിനായി അടയാളപ്പെടുത്തിയ നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ നഗരമധ്യത്തിൽ തകർന്നുവീഴാറായ നിലയിലുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കെട്ടിടങ്ങൾ അതേപടി നിലനിർത്തിയിരിക്കുന്നത്. വർഷങ്ങളായി ഇവയുടെ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല.
കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെ യോഗത്തിൽ ഇവയുടെ അറ്റകുറ്റപണികളെങ്കിലും അടിയന്തിരമായി നടത്തണമെന്നും അല്ലാത്തപക്ഷം കെട്ടിടം തകർന്നുവീണാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഉടമകൾക്കായിരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ മേൽക്കൂരയും ചുവരുകളും നാശോന്മുഖമായിക്കഴിഞ്ഞ കെട്ടിടങ്ങൾക്ക് ഇനി എന്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. നഷ്ടപരിഹാര വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തകർന്നുവീഴാറായ കെട്ടിടങ്ങൾക്കു കീഴെ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കടന്നുപോകുന്നതെന്നും അവർ പറയുന്നു.