മുഖ്യമന്ത്രി വി.ഡി. സതീശന് കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനം നല്കുന്നു.
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി, എണ്ണപ്പാറ ഫാമിലി ഹെല്‍ത്ത് സെന്റര്‍, വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് പരിഹാരം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
മംഗളൂരുവിലും മറ്റിടങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ഡോക്ടര്‍മാര്‍ക്ക് നിലവില്‍ ഇവിടെ ജോലി ചെയ്യണമെങ്കില്‍ എന്‍ഒസി ആവശ്യമാണ്. തിരികെ തുടര്‍പഠനത്തിന് തിരികെ പോകുമ്പോഴും എന്‍ഒസി ആവശ്യമാണ്.
ഇത് ബുദ്ധിമുട്ടായതിനാല്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യാന്‍ മടിക്കുന്നു. ഇത് പരിഹരിക്കണമെങ്കില്‍ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കി ഗവണ്മെന്റ് ഉത്തരവിറക്കണം. കൂടാതെ ഹൗസ് സര്‍ജന്‍സി സേവനം ലഭ്യമല്ലാത്ത ഏക ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നു ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളുടെ സേവനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുകൂടി ലഭ്യമാക്കണം. നിലവില്‍ പിഎസ്സി ലിസ്റ്റിലുള്ള ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കണം.
യുക്രെയ്ന് കപ്പലിനു നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സി.വി. ഭാവനന്റെ നേതൃത്വത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍, കോടോം-ബേളൂര്‍ മണ്ഡലം സെക്രട്ടറി കെ.സി. ജിജോമോന്, ബിനോയ് ആന്റണി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു.