നിലന്പൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് നിലന്പൂർ മണ്ഡലത്തിൽനിന്നുള്ള മൂന്ന് യുഡിഎഫ് നേതാക്കൾ. കെപിസിസി ജനറൽ സെക്രട്ടറിയും സിറ്റിംഗ് എംഎൽഎയുമായ ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും യൂത്ത് ലീഗ് ദേശീയ കണ്വീനറർ ടി.പി. അഷ്റഫലി കൊണ്ടോട്ടിയിലും മത്സരിക്കും.
നിലന്പൂരിൽനിന്ന് മൂന്ന് നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കുന്നത് ഇതാദ്യമായാണ്.ഇതിൽ പ്രധാന പോരാട്ടം തവനൂരിൽ സിറ്റിംഗ് എംഎൽഎ കെ.ടി.ജലീലും വി.എസ്. ജോയിയും തമ്മിലാണ്. ആര്യാടൻ ഷൗക്കത്തിന് ഇതു മൂന്നാം മത്സരമാണ്.
2016-ൽ പി.വി. അൻവറിനെതിരേ ര മത്സരിച്ചപ്പോൾ കന്നിയങ്കത്തിൽ പരാജയപ്പെട്ട ഷൗക്കത്ത് 2025ലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. മൂന്നാം അങ്കത്തിൽ എംഎൽഎ സ്ഥാനം നിലനിർത്താൻ മുൻ ഫുട്ബോൾ ദേശീയ താരം യു. ഷറഫലിക്കെതിരേയാണ് പോരാട്ടം. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് ഇതു രണ്ടാം മത്സരവും.2016ൽ മലന്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരേയായിരുന്നു കന്നിയങ്കം.
അന്നു പരാജയമായിരുന്നു ഫലം. തവനൂർ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച മുൻ മന്ത്രി കൂടിയായ കെ.ടി. ജലീലിൽനിന്ന് മണ്ഡലം പിടിച്ചെടുക്കുകയെന്ന കടുപ്പമേറിയ ദൗത്യമാണ് വി.എസ്. ജോയിയെ യുഡിഎഫ് നേത്യത്വം ഏൽപ്പിച്ചിരിക്കുന്നത്. ടി.പി. അഷ്റഫലിക്ക് നിയമസഭയിലേക്ക് ഇതു കന്നിയങ്കമാണ്.
മുസ്ലിം ലീഗിന്റെ സുരക്ഷിത മണ്ഡലമായതിനാൽ അഷ്റഫലിക്ക് കാര്യമായ വെല്ലുവിളികളില്ല.പോത്തുകൽ സ്വദേശിയായ വി.എസ്. ജോയിയും, എടക്കര സ്വദേശിയായ ടി.പി. അഷ്റഫലിയും നിലന്പൂരുകാരനായ ആര്യാടൻ ഷൗക്കത്തും സ്ഥാനാർഥികളായതോടെ ഒന്നിൽ കൂടുതൽ നിലന്പൂരുകാർ നിയമസഭാ സാമാജികരാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.