ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടം.
ചെർക്കള: ദേശീയപാതയിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ ബേവിഞ്ചയിലെ അപകടവളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഉഡുപ്പിയിൽ നിന്ന് സിമന്റ് മിശ്രിതവുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് സ്വദേശി സിദ്ദിഖിനെ (41) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നേരത്തേ പലതവണ കുന്നിടിച്ചിലുണ്ടായ ബേവിഞ്ചയിൽ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു ഭാഗത്തേക്ക് വളവുകൾ നികത്തിക്കൊണ്ട് നിർമിച്ച പാലത്തിലൂടെയും മറുഭാഗത്തേക്ക് വളവുകൾ നിലനിർത്തിയുമാണ് ഇവിടെ ദേശീയപാത നിർമിച്ചിട്ടുള്ളത്.
മറുഭാഗത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ വളവുകളുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്.