മോഷണം നടന്ന കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.
അടൂർ: ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്നും ഓഫീസ് മുറികളുടെ വാതിലുകളും അലമാരകളും തകർത്തും സ്വർണവും പണവും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ മോഷണം. അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് ശനിയാഴ്ച പുലർച്ചയോടെ മോഷണം നടന്നത്.
പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയും ജീവനക്കാരുമാണ് മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടത്.
ഓഫീസ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും രണ്ട് ഗ്രാം വീതം തൂക്കമുള്ള എട്ട് സ്വർണത്താലികളുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന പത്ത് വഞ്ചികളും കുത്തിത്തുറന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന സഹായനിധി വഞ്ചിയും കുത്തിപ്പൊളിച്ച് പണം കവർന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നതിനാൽ വഞ്ചിയിലെ പണം എടുത്തിരുന്നില്ല.
ഓഫീസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറകളുടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഡിവിആറിന്റെ വയറുകൾ വലിച്ചുപൊട്ടിച്ച നിലയിലാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
മോഷണം ഒന്നിലധികം പേർ ചേർന്നാണെന്നാണ് പൊലിസ് നിഗമനം. ശനിയാഴ്ച ക്ഷേത്രത്തിൽ വിവാഹം ഉണ്ടാ യിരുന്നതിനാൽ പുലർച്ചെ 12.15 വരെ പന്തൽ ജോലിക്കാർ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇവർ പോയതിനുശേഷമാകാം മോഷണം നടന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രപരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ഹെൽമറ്റ് കണ്ടെത്തി. അടൂർ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.