പ്രതീകാത്മക ചിത്രം
കാസർഗോഡ്: പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യുന്നതിനായി നിയന്ത്രിതമായ തോതിൽ ഖനനം നടത്താനുള്ള റവന്യു വകുപ്പിന്റെ പട്ടികയിൽ ജില്ലയിൽനിന്ന് മൂന്നു പുഴകൾ. ചന്ദ്രഗിരി, ഉപ്പള, മൊഗ്രാൽ പുഴകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചന്ദ്രഗിരി, ഉപ്പള പുഴകളിൽ നിന്ന് ആറ്റുമണലും മൊഗ്രാൽ പുഴയിൽ നിന്ന് ചരലുമാണ് (ഗ്രാവൽ) കുഴിച്ചെടുക്കാൻ അനുമതി നൽകുക.
ചന്ദ്രഗിരി പുഴയിൽ നിലവിൽ 1.17 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് 20,019.24 ക്യുബിക് മീറ്റർ ഖനനം ചെയ്തെടുക്കാവുന്നതാണെന്നുമാണ് റവന്യു വകുപ്പിന്റെ മണൽ ഓഡിറ്റ് പഠനത്തിൽ കണ്ടെത്തിയത്. ഉപ്പള പുഴയിൽ 7.82 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപത്തിൽനിന്ന് 96.751 ക്യുബിക് മീറ്ററാണ് എടുക്കാവുന്നതായി കണ്ടെത്തിയത്. ജില്ലയുമായി അതിരിടുന്ന പെരുമ്പ പുഴയും പട്ടികയിലുണ്ട്.
അമിതമായി മണൽ അടിഞ്ഞുകൂടുന്നത് പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുകയും പ്രളയസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പുഴകളിൽ നിന്ന് മണൽ വാരുന്നതിന് നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഇപ്പോഴത്തേതുപോലെ പുഴകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം കുറവായിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ കൂടി അനുമതി വാങ്ങിയതിനു ശേഷം ഈ ഡിസംബറോടെ മണൽ വാരൽ തുടങ്ങാനാണ് റവന്യുവകുപ്പിന്റെ നീക്കം. നിശ്ചിത കാലയളവിലേക്ക് മണൽ വാരുന്നതിന് ടെൻഡർ ക്ഷണിച്ച് കരാർ നൽകുന്നതിനുള്ള അധികാരം അതതു തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനാണ് സാധ്യത.
പട്ടികയിൽ ഉൾപ്പെടാത്ത പുഴകളുടെ കാര്യത്തിൽ മണൽ ഓഡിറ്റ് നടന്നുവരികയാണ്. ഇപ്പോഴുള്ള മണൽ നിക്ഷേപത്തിന്റെയും എടുക്കാവുന്ന മണലിന്റെയും കണക്ക് ലഭിച്ച ശേഷം ഇവയ്ക്കായി അടുത്ത ഘട്ടത്തിൽ ടെൻഡർ ക്ഷണിക്കാനാണ് നീക്കം. ജില്ലയിൽ മഴക്കാലത്ത് ഏറ്റവുമധികം നിറഞ്ഞുകവിയുന്ന നീലേശ്വരം, കാര്യങ്കോട്, ചൈത്രവാഹിനി പുഴകൾ ഈ പട്ടികയിൽ ഉൾപ്പെടുമെന്നാണ് സൂചന.
പുഴകളിൽ നിന്നുള്ള മണൽ യഥേഷ്ടം വിപണിയിൽ ലഭ്യമായിത്തുടങ്ങുന്നതോടെ മണലിന്റെയും ജില്ലിപ്പൊടിയുടെയും വില കുറയുമെന്നും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണത്തിന് അല്പമെങ്കിലും ചെലവു കുറയ്ക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
Tags : sand mining NattuVishasham DistrictNews