എരുമപ്പെട്ടി: വെള്ളറക്കാട് - തിപ്പലശേരി റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതിപറയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരേ പരാതിനൽകി കേസെടുപ്പിച്ച കടങ്ങോട് പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമാണത്തിന് നാലരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പുകൾക്കുമുമ്പ് എംഎൽഎയും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും രണ്ടുതവണ നിർമാണോദ്ഘാടനം നടത്തിയിരുന്നു.
എന്നാൽ നിർമാണം നടക്കാതിരിക്കുകയും കുഴികളിൽചാടി ബൈക്ക് യാത്രക്കാർക്ക് പരിക്കുപറ്റുന്നതും നിത്യസംഭവമാവുകയുംചെയ്ത സാഹചര്യത്തിലാണ് നാട്ടിലെ യുവാക്കൾ പരാതിപറയാൻ പഞ്ചായത്തിലെത്തിയത്. പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഇവർ ഭരണസമിതിയോഗ ഹാളിലേക്ക് എത്തിയത്.
പ്രസിഡന്റുമായി സംസാരിച്ച് മടങ്ങുന്നതിനിടയിൽ ചില സിപിഎം മെമ്പർമാർ മനഃപ്പൂർവം വാക്കേറ്റം ഉണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കോൺഗ്രസ് മെമ്പർമാർ ഇടപെട്ടതിനെ തുടർന്ന് സമാധാനപരമായാണ് ഇവർ തിരിച്ചുപോയത്. എന്നാൽ ഇതിനുശേഷം സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നിർദേശപ്രകാരം കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള യുവാക്കൾക്കെതിരേ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യുവാക്കൾ യോഗത്തിൽ അക്രമംനടത്തിയിട്ടില്ലെന്നും പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് താൻ പരാതിനൽകിയതെന്നും സെക്രട്ടറി പോലീസിൽ അറിയിച്ചതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പത്തുവർഷമായി എംഎൽഎയും എംപിയും പഞ്ചായത്തും വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും. ഇതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. വെള്ളറക്കാട് സെന്ററിൽ നടന്ന പൊതുയോഗം കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പി.എൻ. വിഷയകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറിമാരായ എം.എച്ച്. നൗഷാദ്, അക്ബർ അലി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആന്റോ പോൾ, സലാം വലിയകത്ത്, പ്രകാശൻ പേങ്ങാട്ടുപാറ, രഞ്ജു താരു, ഷൈനി തമ്പി, വി.എം. ഇബ്രാഹിം, എൻ.വി. ആന്റണി എന്നിവരും സംസാരിച്ചു.
Tags : against Congressmen Nattuvishesham District News