വടക്കാഞ്ചേരി: അകമലയിലും സമീപപ്രദേശങ്ങളിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ജനരോഷം ശക്തമാകുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിലവിലുള്ള ജീവനക്കാരെ രാവും പകലും അമിതമായി ജോലിചെയ്യിപ്പിക്കുന്നതുമാണ് വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. വന്യമൃഗശല്യം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കുക മാത്രമാണ് ഏകമാർഗമെങ്കിലും ഇവ പരിപാലിക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. 62 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള മച്ചാട് വനമേഖലയിൽ കുതിരാൻതുരങ്കം വന്നതോടെയാണ് കാട്ടാനകൾ കൂട്ടത്തോടെ വാഴാനി, മച്ചാട് വനങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. ഇതോടെ മേഖലയിലെ കർഷകരുടെ ജീവിതം ദുരിതത്തിലായി.
പലയിടങ്ങളിലും കാട്ടാനകൾ മരങ്ങൾ ചവിട്ടിമറിച്ച് സോളാർ ഫെൻസിംഗ് തകർത്താണ് ജനവാസമേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ ആനകളെ കാട്ടിലേക്ക് തുരത്തുകയും പകൽസമയത്ത് തകർന്ന ഫെൻസിംഗ് പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടിവരുന്നത് വനംവകുപ്പ് ജീവനക്കാരുടെ മറ്റു ജോലികളെ ബാധിക്കുന്നുണ്ട്.
കാട്ടാനകളെ പ്രതിരോധിക്കാൻ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീമിലേക്ക് നിലവിലുള്ള സ്റ്റാഫുകളെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്.മുൻപുണ്ടായിരുന്ന അകമല ഫോറസ്റ്റ് സ്റ്റേഷൻ നിർത്തലാക്കിയത് ഈ മേഖലയിലെ പ്രതിസന്ധികൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
അകമല, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകളിലെ വന്യമൃഗശല്യം വർധിക്കാൻ ഇത് കാരണമായി. അകമല സ്റ്റേഷൻ നിർത്തലാക്കിയപ്പോൾ വടക്കാഞ്ചേരി ചെപ്പിലക്കോട് റോഡ് മുതൽ തോന്നൂർക്കര വരെയുള്ള ഭാഗങ്ങൾ വാഴാനി ഫോറസ്റ്റ് സ്റ്റേഷനോടും തോന്നൂർക്കര മുതലുള്ള ഭാഗം എളനാട് സ്റ്റേഷനോടും കൂട്ടിച്ചേർത്തെങ്കിലും പുതിയ തസ്തികകളൊന്നുംഅനുവദിച്ചില്ല.
നിലവിൽ അകമല, മുള്ളൂർക്കര, തോന്നൂർക്കര മേഖലകളിൽ കാട്ടാനകളെ പ്രതിരോധിക്കാൻ വാഴാനിയിലെ ഒരു എസ്എഫ്ഒ, രണ്ട് ബിഎഫ്ഒമാരെയും എളനാട്ടിലെ രണ്ട് ബിഎഫ്ഒമാരെയും ഉൾപ്പെടുത്തി ഒരുക്കിയ താൽക്കാലിക സംവിധാനം ഇരു സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വനംവകുപ്പിന്റെ ജോലിഭാരം കുറയ്ക്കാൻ സോളാർ ഫെൻസിംഗിന്റെ പരിപാലനം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ജനപ്രതിനിധികൾ ശ്രമിക്കുന്നുണ്ടെങ്കിലും നടപടികൾ വൈകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുകയാണ്.
കർഷകരുടെയും സാധാരണക്കാരുടെയും ജീവന് വില കൽപ്പിക്കാത്ത വനംവകുപ്പിന്റെ അനാസ്ഥ പുതിയ വനംമന്ത്രിയെങ്കിലും അടിയന്തരമായികണ്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags : Wild elephant Nattuvishesham District News