സൗജന്യയാത്ര അനുവദിച്ചതു വി.ഡി. സതീശൻ സർക്കാരിനെ കൂടുതൽ ജനകീയമാക്കും. വനിതകൾക്കു കിട്ടിയ പരിഗണനയായി കരുതുന്നു. ഇതുപോലെയുള്ള ജനപ്രിയപദ്ധതികൾ തുടർന്നാൽ അഞ്ചുകൊല്ലം കഴിഞ്ഞാൽ വീണ്ടും ഭരണം ലഭിക്കുമെന്നുറപ്പ്. സ്ഥിരം കെഎസ്ആർടിസിയിൽ യാത്രചെയ്യുന്നയാളാണ് ഞാൻ. സൗജന്യമായി യാത്രചെയ്യാൻ കഴിയുന്നത് ആശ്വാസമാണ്.
-ഷീല ബെന്നി, പറവൂർ
സൗജന്യയാത്ര ലഭിച്ചതിൽ സന്തോഷം. പക്ഷെ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യയാത്ര എന്നുപറഞ്ഞിട്ട് ഓർഡിനറി ബസുകളിൽമാത്രം യാത്ര അനുവദിച്ചതിൽ വിഷമമുണ്ട്. നിലന്പൂരിൽനിന്നു തൃശൂർവരെ മാസത്തിൽ രണ്ടുതവണയെങ്കിലും യാത്ര ചെയ്യുന്നയാളാണ് ഞാൻ. ദീർഘദൂര ബസുകളിൽ സൗജന്യമായി വേഗത്തിൽ എത്താമല്ലോ എന്നു കരുതിയിരുന്നു. വാഗ്ദാനങ്ങൾ നൽകുന്പോൾ വ്യക്തതയുണ്ടായിരുന്നെങ്കിൽ നിരാശയും വിമർശനങ്ങളും ഒഴിവാക്കാമായിരുന്നു.
-ബെസ്ലിൻ, മലപ്പുറം
സൗജന്യയാത്ര ലഭിച്ചത് അംഗീകരിക്കുന്നു. പക്ഷേ, കെഎസ്ആർടിസിയുടെ സാന്പത്തികബാധ്യത കണക്കിലെടുത്താൽ എത്രനാളേക്ക് ഈ സൗജന്യം നീളുമെന്നതിൽ സംശയമുണ്ട്. സ്ത്രീകൾക്കു പരിഗണന ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാ ബസുകളിലും സൗജന്യം ലഭിച്ചാൽമാത്രമേ സൗജന്യയാത്ര കൂടുതൽ ഉപകാരപ്രദമാകൂ. ഇതു പകുതിക്കുവച്ച് നിർത്താതെ തുടർന്നു പോകാൻ സർക്കാർ ശ്രമിക്കണം
-വസുന്ധര, പാലക്കാട്
സൗജന്യയാത്ര ഉപകാരമായി. എനിക്കു മൂന്നു പെണ്മക്കളാണ്. ഞാനടക്കം നാലുപേർ യാത്രചെയ്യുന്പോൾ യാത്രാച്ചെലവിനത്തിൽ നല്ലൊരു തുക ലാഭമാകും. രണ്ടാംഘട്ടത്തിൽ ദീർഘദൂര സർവീസുകളിൽകൂടി സൗജന്യയാത്ര പ്രതീക്ഷിക്കുന്നു. സൗജന്യയാത്ര പുരുഷൻമാർക്കുകൂടി ബാധകമാക്കണമെന്ന് അഭിപ്രായമുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നു കരുതുന്ന സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിർത്തുന്നതു ശരിയല്ല.
-ഷിജി ഷാജി, തൃശൂർ
തൃശൂരിൽനിന്നു കൊച്ചിയിലേക്കു പതിവായി യാത്രചെയ്യാറുണ്ട്. പ്രിയദർശിനി സൗജന്യയാത്ര ലാഭകരമാണെങ്കിലും കേരളത്തിലെ ജോലിയും ശന്പളവുമുള്ള സ്ത്രീകൾക്കു സൗജന്യം നൽകി കെഎസ്ആർടിസി വീണ്ടും നഷ്ടത്തിലാക്കേണ്ട കാര്യമുണ്ടോ എന്ന സംശയവുമുണ്ട്. എങ്കിലും വനിതകൾക്കുള്ള ആദരമാണ് ഈ യാത്രയെന്നു മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് ആദരം സ്വീകരിക്കുന്നു.
-റിയ ജോഷി, കൊച്ചി
Tags : free journey... Nattuvishesham District News