അരുൺ കുമാർ
പിറവം: സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് ചികിത്സയിരിക്കെ മരിച്ചു. കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകൻ അരുൺ കുമാർ (25) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ, ഇന്നലെ വൈകിട്ട് മരിച്ചത്.
സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ, നെച്ചൂർ പെരുമ്പിള്ളിൽ വിജയന്റെ മകൻ ജിഷ്ണുവാണ് (33) പെട്രോളൊഴിച്ച് തീകൊളുത്തിയത്. ജിഷ്ണുവിനും ചെറിയ തോതിൽ പൊള്ളലേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലുണ്ടായ സംഭവത്തിൽ ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾക്കെതിരെയും പൊലിസ് കേസെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന നെച്ചൂർ പെരുമ്പിള്ളിൽ ചന്ദ്രന്റെ മകൻ ചന്ദനു (36), നെച്ചൂർ വാഴയിൽ മാത്യുവിന്റെ മകൻ സാൽബെറിൻ (32), കക്കാട് ചൊള്ളാൽ ഗോപിനാഥന്റെ മകൻ സി.ജി. ദേവ് (36) എന്നിവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അരുൺ ഫോൺ വിളിച്ച് ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്കെത്തിയത്. അരുൺ പിറവത്തെ ഒരു ടൂവീലർ വർക്ക് ഷോപ്പിൽ മെക്കാനിക്കായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ജിഷ്ണു അടുത്തയിടെയാണ് നാട്ടിൽ അവധിക്കു വന്നത്.
Tags : NattuVishesham.DistricteNews