രാജ്യത്തെ കർഷകരുടെയും ചെറുകിട വ്യവസായികളുടെയും എതിർപ്പിന്‍റെ മുന്നിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റി. ചൈന ഉൾപ്പെടെ 15 രാജ്യങ്ങളുമായി ചേർന്നു മേഖലാ സമഗ്ര സാന്പത്തിക സഖ്യ (ആർസിഇപി)വും അതിൽ സ്വതന്ത്ര വ്യാപാരകരാറും ഉണ്ടാക്കാനുള്ള തീരുമാനത്തിൽനിന്ന് ഇന്ത്യ തത്കാലം വിട്ടുനിന്നു. ബാങ്കോക്കിൽ നടന്ന ഉച്ചകോടിയുടെ അവസാനമാണ് ഇന്ത്യ തത്കാലം കരാറിനില്ല എന്നു പറഞ്ഞത്.
ഇന്ത്യ ആർസിഇപിയെ ഒഴിവാക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. തത്കാലം ആർസിഇപി സ്വതന്ത്രവ്യാപാരകരാറിൽ ഒപ്പിടുന്നില്ല എന്നു മാത്രം. ഇതിനർഥം ഇനിയൊരവസരത്തിൽ ഇന്ത്യ ഇതിൽ ചേരാം എന്നാണ്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ പിന്മാറ്റത്തിന്‍റെ പിറ്റേന്നുതന്നെ ഇതു പറയുകയും ചെയ്തു.
ഇന്ത്യയിലെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയാണ് ആർസിഇപിയിൽനിന്നു പിന്മാറിയത് എന്നു കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ചേരാൻ എല്ലാവിധത്തിലും ഒരുങ്ങിയിട്ട് അവസാന നിമിഷം നാടകീയമായി പിന്മാറിയതിനു പിന്നിൽ രാഷ്ട്രീയം മാത്രമേ ഉള്ളൂ. ആലോചിക്കുന്നവർക്കെല്ലാം തന്ത്രപരമായ ഒരു പിന്മാറ്റം മാത്രമാണ് അതെന്നു മനസിലാകും.
കേന്ദ്രസർക്കാരിനെ പിന്താങ്ങുന്ന ആർഎസ്എസും അതിനോടു ചേർന്നു പ്രവർത്തിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചും കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘം കരാറിൽ ചേരുന്നതിന് എതിരായി. അവർ പരസ്യപ്രതിഷേധ പരിപാടികളും നടത്തിത്തുടങ്ങി. രാജ്യത്തെ ഡസൻകണക്കിനു കർഷകസംഘടനകൾ സംയുക്തമായി കരാറിനെതിരേ സമരം പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കരാർ വിരുദ്ധ പ്രക്ഷോഭം നടത്താനൊരുങ്ങി.
ഇത്രയൊക്കെ ആയപ്പോൾ പിന്മാറ്റമാണു രാഷ്ട്രീയ വിവേകം എന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും തീരുമാനിച്ചു. എതിർ നീക്കങ്ങൾ ദുർബലമാക്കുക എന്ന ലക്ഷ്യം അതോടെ സാധിച്ചു. ആറുവർഷത്തെ ഭരണത്തിനിടയിൽ ദേശവ്യാപകമായി സർക്കാരിനെതിരേ ഒരു നീക്കത്തിന് അരങ്ങൊരുങ്ങിയത് ആർസിഇപിയുടെ പേരിലായിരുന്നു. അതിന്‍റെ മുനയൊടിച്ചു. ഇനി ഇങ്ങനെ ദേശവ്യാപകമായ എതിർപ്പിനു കളമൊരുങ്ങാൻ പറ്റിയ വിഷയം ഉടനെ ഉണ്ടാകില്ലെന്നു ഗവണ്‍മെന്‍റ് കരുതുന്നു. പിന്നീടു സൗകര്യപ്രദമായ സമയത്ത് കരാറിൽ ചേരാം എന്നാണു സർക്കാർ ഉദ്ദേശിക്കുന്നത്.
ഇപ്പോൾ പിൻവാങ്ങിയതു കർഷകർക്കും വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വേണ്ടിയാണെന്നു സർക്കാർ പരമാവധി പ്രചരിപ്പിക്കും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കും. ചൈനയും ജപ്പാനുമൊക്കെ സമ്മർദം ചെലുത്തിയിട്ടും ഇന്ത്യ ഇവിടത്തെ ജനങ്ങൾക്കുവേണ്ടി ഉറച്ച നിലപാടെടുത്തു എന്നു പറഞ്ഞുഫലിപ്പിക്കും.
കുറേക്കാലം കഴിഞ്ഞ് ഒപ്പിടുന്പോഴോ? ചൈന അടക്കമുള്ളവർ ഇന്ത്യയുടെ ആവശ്യങ്ങൾക്കു വഴങ്ങി. അവർ കരുത്തരായ ഇന്ത്യക്കു മുന്നിൽ മുട്ടുമടക്കിയതിനാൽ ഒപ്പിടുന്നു. അങ്ങനെയും രാഷ്ട്രീയ പ്രചാരണം നടത്തും.
ഇപ്പോഴത്തെ പിന്മാറ്റത്തെ കീർത്തിക്കുന്പോൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കരാറിന്‍റെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങളൊന്നും ഗവണ്‍മെന്‍റിന് അജ്ഞാതമായിരുന്നില്ല. സ്വതന്ത്ര വ്യാപാരം എന്നാൽ ഇറക്കുമതിത്തീരുവ ഇല്ലാതെയോ പരമാവധി കുറച്ചോ നടത്തുന്ന വ്യാപാരം എന്നാണർഥം. അതിൽ ഉത്പാദനച്ചെലവ് കുറവുള്ളവർക്കാണു നേട്ടം. ആർസിഇപി വന്നാൽ ചൈനയ്ക്കാകും വലിയ നേട്ടം. ഇതു പണ്ടേ അറിയാവുന്ന കാര്യമാണ്. അവസാന നിമിഷം അറിയുന്നതല്ല.
മൂന്നു കാര്യങ്ങൾ
ഇന്ത്യയുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാത്തതുകൊണ്ടാണ് കർഷകർക്കുവേണ്ടി പിന്മാറിയത് എന്നു പറയുന്നതും ശരിയല്ല. നമ്മൾ ഉന്നയിച്ചതും ധാരണയാകാത്തതുമായ വിഷയങ്ങൾ മൂന്നെണ്ണമാണ്.
ഒന്ന്: ഇറക്കുമതി അമിതമായി കൂടിയാൽ ’ഓട്ടോ ട്രിഗർ’ അനുവദിക്കണം. കയറ്റിറക്കുമതി 12,000 ലേറെ ഇനം സാധനങ്ങളുടേതാണ്. ഇന്ത്യ 78 ഇനം സാധനങ്ങളിൽ ഓട്ടോ ട്രിഗർ (കുറേക്കാലത്തേക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്താനാണ് ഓട്ടോ ട്രിഗർ) ആവശ്യപ്പെട്ടു. ചൈന 24 എണ്ണത്തിലേ പറ്റൂ എന്നു ശഠിച്ചു. ഇതിൽ ഏതു സംഖ്യ സ്വീകരിച്ചാലും 99.5 ശതമാനം ഇറക്കുമതിക്കും ഓട്ടോ ട്രിഗർ ഉണ്ടാകില്ല എന്നു വ്യക്തം.
രണ്ട്: ഉദ്ഭവചട്ടം. ഒരു രാജ്യത്തെ ഉത്പന്നം മറ്റൊരു രാജ്യക്കാർ കാര്യമായ മൂല്യവർധന കൂടാതെ കയറ്റുമതി ചെയ്യുന്നതു തടയാനാണിത്. ചൈനീസ് മൊബൈൽ, കവറിൽ മാത്രം മാറ്റം വരുത്തി വേറൊരു രാജ്യം ഇന്ത്യയിലേക്ക് അയയ്ക്കുന്നതു തടയാനാണ് ഇതു സഹായിക്കുക. ചൈന കരാറിന്‍റെ ഭാഗമായാൽ ഈ വ്യവസ്ഥ പ്രായോഗികമായി ഫലപ്രദമല്ല. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യാൻ അനുവദിക്കാത്ത ഇനങ്ങൾക്കു മാത്രമേ ഇതുകൊണ്ടു ഫലമുള്ളു. അതു വളരെ കുറച്ചെണ്ണമേ ഉണ്ടാകൂ.
മൂന്ന്: ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ആധാരമാക്കേണ്ട വർഷം. ഇത് 2014 എന്നു മറ്റു രാജ്യങ്ങളും 2019 എന്ന് ഇന്ത്യയും വാദിക്കുന്നു. 2014-19 കാലത്ത് ഇന്ത്യ 3200 ലേറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിരുന്നു. 2014 ലെ താഴ്ന്ന നിരക്കിൽനിന്നു തീരുവ കുറയ്ക്കുന്നത് ഇറക്കുമതിക്കാരെ സഹായിക്കും.
ഈ മൂന്നു വിഷയങ്ങളും ഒത്തുതീർപ്പിലെത്താൻ പ്രയാസമുള്ളവയല്ല. വരും മാസങ്ങളിൽ അതു കാണുകയും ചെയ്യും. അടുത്ത ജൂണിൽ വിയറ്റ്നാമിൽവച്ച് ആർസിഇപി സ്വതന്ത്രവ്യാപാര കരാർ ഒപ്പിടുന്പോൾ ഇന്ത്യയും ഉണ്ടായിരുന്നാൽ ആശ്ചര്യപ്പെടേണ്ടതില്ല.
കരാർ വഴി സംഭവിക്കുന്നത്
ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് തീരുവയില്ലാതെയോ കുറഞ്ഞ തീരുവയിലോ വരാം. ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇതുപോലെ വാതിൽ തുറന്നുകിടപ്പുണ്ട്. പക്ഷേ, വിലയടക്കം മിക്ക വിഷയങ്ങളിലും മത്സരക്ഷമമല്ലാത്തതിനാൽ ഇന്ത്യക്ക് അങ്ങോട്ടു കയറ്റുമതി വർധിപ്പിക്കാൻ വഴി കുറവാണ്. ഇതു കർഷകരെയും വ്യവസായികളെയും തകർക്കും
ഈ കരാറിന്‍റെ ഫലമായി കൂടുതൽ മൂലധന നിക്ഷേപം ഇന്ത്യയിൽ വരുകയോ ഇന്ത്യൻ പ്രഫഷണലുകൾക്കു മറ്റു രാജ്യങ്ങളിൽ പ്രാക്ടീസ് കിട്ടുകയോ ചെയ്യുമെന്ന പ്രതീക്ഷയുമില്ല. അതിനുള്ള വ്യവസ്ഥകൾ കരാറിൽ ഇല്ല.
ആർസിഇപി കരാറിൽ ഇന്ത്യ ഈ രണ്ടു കാര്യങ്ങൾ നേടിയിരുന്നെങ്കിൽ അതു നേട്ടമാകുമായിരുന്നു.
ഇത്തരമൊരു വ്യാപാര കൂട്ടായ്മയിൽ പങ്കാളിയാകാതെ മാറിനിൽക്കുന്നതു രാജ്യത്തിന് എളുപ്പമല്ല എന്ന വാദമുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. ഒറ്റപ്പെട്ടു നിൽക്കുന്നതു നമ്മേ ദുർബലമാക്കുകയേ ഉള്ളൂ. എന്നാൽ, മത്സരത്തിനിറങ്ങുന്പോൾ തയാറടുപ്പ് വേണം. നമ്മുടെ കൃഷിയും വ്യവസായങ്ങളും കൂടുതൽ ആധുനീകരിച്ചിട്ടുവേണം മത്സര കന്പോളത്തിൽ ഇറങ്ങാൻ. ധാന്യങ്ങൾ മുതൽ തോട്ടവിളകൾ വരെയുള്ള കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ വേണ്ടിയിരിക്കുന്നു. ഭൂപരിധി നിയമം മുതൽ ഭൂവിനിയോഗ നിയമംവരെ പരിഷ്കരിക്കണം. കൂടുതൽ യന്ത്രവത്കരണം വേണം. കൂടുതൽ മികച്ച വിത്തുകൾ (ജനിതകമാറ്റം വരുത്തിയവ അടക്കം) വേണം.
വ്യവസായത്തിലും മാറ്റം വരണം. കാലഹരണപ്പെട്ട പല ചട്ടങ്ങളും മാറ്റിയാലേ വ്യവസായങ്ങൾക്കു മത്സരക്ഷമത കൂടൂ. ജപ്പാനുമായി സ്വതന്ത്രവ്യാപാര കരാർ ഉണ്ടാക്കിയ ഇന്ത്യക്ക് ജപ്പാനിലേക്ക് റെഡിമെയ്ഡ് വസ്ത്രകയറ്റുമതി നിസാരതീരുവയിൽ നടക്കും. പക്ഷേ, ജാപ്പനീസ് വിപണിയുടെ ഒരു ശതമാനംപോലും ഇന്ത്യക്കു പിടിക്കാനായില്ല. ബംഗ്ലാദേശ്പോലും ഇന്ത്യയേക്കാൾ വളരെ കൂടുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ ജപ്പാനിലേക്കു കയറ്റുമതി ചെയ്യുന്നു.
മത്സരക്ഷമതയിൽ ഇന്ത്യയെ മുന്നിലെത്തിച്ചിട്ടു വേണം ആർസിഇപി പോലുളള വിശാല വ്യാപാര സഖ്യങ്ങളിൽ ചേരാൻ.
ആർസിഇപിയും ക്ഷീരകർഷകരും
ഇന്ത്യയിലെ ക്ഷീരകർഷകർക്ക് മരണമണിയാകുമായിരുന്നു ആർസിഇപി. ഇന്നത്തേതിന്റെ നാലിലൊന്നു വിലയ്ക്കു പാൽ വിൽക്കേണ്ട ഗതികേടിലാകുമായിരുന്നു കർഷകർ.
ന്യൂസിലൻഡും ഓസ്ട്രേലിയയും ഉൾപ്പെടുന്നതാണ് ആർസിഇപി. പാൽപ്പൊടി അടക്കമുള്ള ക്ഷീരോത്പന്നങ്ങൾ ആർസിഇപി സ്വതന്ത്ര വ്യാപാര കരാറിന്‍റെ ഭാഗമായേനെ. അവയ്ക്ക് ഇന്നത്തെ 64 ശതമാനം ഇറക്കുമതിത്തീരുവ പിൻവലിക്കേണ്ടിവരും. ഇതു സ്വാഭാവികമായും ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുംനിന്നുള്ള പാൽപ്പൊടിയുടെയും മറ്റും ഇറക്കുമതി വർധിപ്പിക്കും.
ന്യൂസിലൻഡ് ഒരു കിലോ പാൽപ്പൊടി വിൽക്കുന്ന് 160 രൂപയ്ക്കാണ്. ഇന്ത്യൻ കന്പനികളുടെ വില 280 രൂപയും. പത്തരലിറ്റർ പാലിൽനിന്നാണ് ഒരു കിലോഗ്രാം പാൽപ്പൊടി ഉണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ 31 രൂപ നൽകിയാണു കർഷകരിൽനിന്ന് ഒരു ലിറ്റർ പാൽ സംഭരിക്കുന്നത്. ഇറക്കുമതിയോടു മത്സരിക്കണമെങ്കിൽ പാൽവില ലിറ്ററിനു പത്തുരൂപയിലേക്കു താഴ്ത്തേണ്ടിവരുമെന്നു കന്പനികൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഒരുവർഷത്തെ നെല്ലും ഗോതന്പും കരിന്പും ചേർന്നാൽ ഉണ്ടാകുന്നതിലേറെ സന്പത്താണു ക്ഷീരമേഖലയിൽനിന്നുണ്ടാകുന്നത്. 2016-17 ൽ 6.14 ലക്ഷം കോടി രൂപയാണു ക്ഷീരമേഖലയുടെ ജിഡിപി സംഭാവന. ഇത്തരമൊരു മേഖലയാണ് ഇനി വിദേശ കന്പനികളുടെ ലാഭക്കൊയ്ത്തിനു വിട്ടുകൊടുക്കുക. അമുൽ, മദർ ഡെയറി തുടങ്ങിയ വൻ സ്ഥാപനങ്ങളും സ്വകാര്യ ക്ഷീര കന്പനികളുമൊക്കെ ഇറക്കുമതി ഭീഷണിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാണ് ഇന്ത്യ. 17.63 കോടി ടണ് ആണു രാജ്യത്തെ 2017-18 ലെ പാൽ ഉത്പാദനം. ഇത് ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്നാണ്. പക്ഷേ, ഇതുമുഴുവനും ഇന്ത്യയിൽ ഉപയോഗിക്കുന്നു. 2.2 കോടി ടണ് ക്ഷീരഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ന്യൂസിലൻഡ് 90 ശതമാനവും കയറ്റുമതി ചെയ്യുന്നു. 42 ലക്ഷം ജനങ്ങൾ മാത്രമുള്ള ന്യൂസിലൻഡ് ആവശ്യാനുസരണം ഉത്പാദനം വർധിപ്പിക്കാൻ സൗകര്യമുള്ള രാജ്യവുമാണ്.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരസഖ്യം
ആർസിഇപി:
മേഖലാ സമഗ്ര സാന്പത്തിക സഖ്യം (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്പ്). ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയാകും. പത്ത് ആസിയാൻ രാജ്യങ്ങളും ആറ് വ്യാപാര പങ്കാളികളും അടങ്ങിയതാണ് ആർസിഇപി.
അംഗരാജ്യങ്ങൾ:
ആസിയാനി (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്)ലെ പത്തു രാജ്യങ്ങളും ചൈന, ഇന്ത്യ, ദക്ഷിണകൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയും.
ആസിയാൻ രാജ്യങ്ങൾ:
മ്യാൻമർ, മലേഷ്യ, സിംഗപ്പൂർ, തായ് ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ബ്രൂണെയ്, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ.
ചർച്ച തുടങ്ങിയത്: 2012-ൽ
തീരുമാനം ആയത്: 2019-ൽ
ആർസിഇപി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നത്: 2020-ൽ
ലോകജനസംഖ്യയുടെ പകുതി ആർസിഇപിയിൽ
* ആർസിഇപിയിൽ താമസിക്കുന്നത് 340 കോടി ജനങ്ങളാണ്. ലോക ജനസംഖ്യയുടെ 50 ശതമാനം.
* ആഗോള ജിഡിപിയുടെ 39 ശതമാനത്തോളം( ഏതാണ്ട് 49.5 ലക്ഷം കോടി ഡോളർ) ഈ പതിനാറു രാജ്യങ്ങളുടെ സംഭാവനയാണ്.
* ലോക വ്യാപാരത്തിന്റെ 40 ശതമാനവും ഈ രാജ്യങ്ങൾ സംഭാവന ചെയ്യുന്നു.
* ലോകത്ത് ഏറ്റവും വേഗം വളരുന്ന സാന്പത്തിക മേഖല കൂടിയാണ്.
റ്റി.സി. മാത്യു