സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
Friday, October 21, 2016 4:54 AM IST
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊണ്ട് ആരാണെന്നറിയാൻ ആ പതിനാലുകാരി വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. പ്രതികരണമുണ്ടായില്ല. പിറ്റേന്നും ആ സമയത്ത് മിസ്ഡ് കോളെത്തി. പെൺകുട്ടി വീണ്ടും വിളിച്ചു. ഇത്തവണ ഫോൺ എടുത്തത് ചെറുപ്പക്കാരന്റെ ശബ്ദം തോന്നിക്കുന്ന ഒരാളാണ്. ‘തന്റെ കൂട്ടുകാരൻ തന്ന നമ്പറാണ്. ചിലപ്പോൾ നമ്പർ തെറ്റിയതായിരിക്കും’ എന്ന ക്ഷമാപണം പറഞ്ഞ് അയാൾ ഫോൺ കട്ടുചെയ്തു. പക്ഷേ അത് സൗഹൃദത്തിന്റെ പേരിലുള്ള പുതിയ ചങ്ങലക്കുരുക്കിന്റെ തുടക്കമായിരുന്നു.

പിന്നെ വിദ്യാർഥിനിയുടെ മൊബൈലിലേക്ക് ഫോൺ കോളുകളും വാട്സ്ആപ്പും പറന്നു. അവൾ തിരിച്ചും എസ്എംഎസുകൾ അയച്ചു. ഒരു ദിവസം ക്ലാസ് സമയത്ത് വിദ്യാർഥിനിയുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് മെസേജ് വന്ന ശബ്ദംകേട്ട് ഫോൺ പിടിച്ചെടുത്തു പരിശോധിച്ച അധ്യാപികയുടെ കണ്ണു തള്ളിപ്പോയി. അർധരാത്രിയിൽ കാമുകൻ പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇൻബോക്സിൽ നിറഞ്ഞു നിന്നിരുന്നു.

സാങ്കേതിക വിദ്യ പുത്തൻ മേഖലയിലേക്ക് കൂടി വ്യാപിച്ചതോടെ കുറ്റകൃത്യങ്ങളും ഹൈടെക്കായി. സൈറ്റ് ഹാക്കിങും ഇന്റർനെറ്റ് പണം തട്ടിപ്പും പ്രൊഫൈൽ തെഫ്റ്റുമൊക്കെയായി ഹൈടെക് കുറ്റവാളികളും വർധിച്ചു. ഇന്നോളം സ്ത്രീകളാരും കടന്നുവരാത്ത സൈബർ ലോകത്തേക്ക് കടന്നെത്തി കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ എന്ന സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ വ്യത്യസ്തയാകുകയാണ്. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം കൊച്ചിയിലെ കായൽ കാറ്റേറ്റ് ഇന്ത്യയിലെ ഏക സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ പാട്ടത്തിൽ ധന്യ മേനോൻ മനസ് തുറന്നു.

എത്തിയത് അവിചാരിതമായി

തികച്ചും വ്യത്യസ്തമായ ഈ മേഖലയിലേക്ക് ഞാൻ എത്തിയത് അവിചാരിതമായാണ്. 2004 ൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോ കൊച്ചിയിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. ആ സെമിനാറിൽ പങ്കെടുത്ത എനിക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണ്ടായി. മുത്തച്ഛന്റെ ജ്യേഷ്ഠൻ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ പി.ബി. മേനോന്റെ പിന്തുണ കൂടി ഉണ്ടായതോടെ പൂനെയിലെ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയിൽ ഈ വിഷയത്തിൽ പി.ജി. കോഴ്സിനു ചേർന്നു. 2006ൽ കോഴ്സ് പൂർത്തിയാക്കി. തുടർന്ന് ഏഷ്യൻ സ്കൂളിന്റെ കൺസൾട്ടന്റായി. അന്ന് തുടങ്ങിയതാണ് ഈ ജോലി.



റിസ്കുള്ള ജോലി

ഒരു കൗതുകത്തിനു വേണ്ടി തെരഞ്ഞെടുത്തതാണ് ഈ ജോലി. എന്നാൽ ഇന്ന് ഞാൻ ഇതിൽ പൂർണ സംതൃപ്തയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും പോകേണ്ടി വരും. ചില കേസുകൾ പൂർത്തിയാക്കിക്കഴിയുമ്പോൾ അതിനെ കുറിച്ച് അന്വേഷണം നടത്തിയത് നിങ്ങളോ എന്നെല്ലാം ചോദിച്ച് ഫോൺ കോളുകൾ എത്താറുണ്ട്. അതൊന്നും കാര്യമാക്കാറില്ല. എല്ലാം ജോലിയുടെ ഭാഗമായാണ് കാണുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ

ഇന്റർനെറ്റിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബർ ക്രൈമിന്റെ പരിധിയിൽ വരുന്നത്. മൊബൈലിലൂടെയുള്ള ഒരു എസ്.എം.എസ് മുതൽ ഇന്റർനെറ്റിലൂടെയുള്ള പണം തട്ടിപ്പ് വരെ ഇതിന്റെ പരിധിയിൽ വരും.

നേട്ടങ്ങൾ

ദുബായിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഔദ്യോഗിക രേഖാ മോഷണം, സിംഗപ്പൂർ ബാങ്കിലെ പണം തട്ടിപ്പ് കേസ്... അങ്ങനെ പലതും സൈബർ കുറ്റാന്വേഷണ രംഗത്തെ നേട്ടങ്ങളാണ്.

പരാതികൾ സ്വീകരിക്കുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്‌തികളും കോർപ്പറേറ്റ് സ്‌ഥാപനങ്ങളും കേസ് അന്വേഷണങ്ങൾ ഏൽപിക്കാറുണ്ട്. കേരളത്തിലെ സൈബർ പോലീസും മറ്റു പോലീസ് ഏജൻസികളും കേസ് അന്വേഷണത്തിനുള്ള സഹായം തേടാറുണ്ട്.

പരാതികളിലേറെയും ഇന്റർനെറ്റ് തട്ടിപ്പുകൾ

ഇന്റർനെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. പിന്നെ മൊബൈൽ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശങ്ങൾ അയച്ചതു സംബന്ധിച്ച അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്.


? കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടോ
= തീർച്ചയായും. മൊബൈൽ ഫോണിലൂടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവിടെ കൂടുതലായും നടക്കുന്നത്.

കേരളത്തിൽ പരാതിക്കാർ കുറവ്

കേരളത്തിൽ പരാതിക്കാരുടെ എണ്ണം കുറവാണ്. കേസും മറ്റുമായി നടക്കാനുള്ള അസൗകര്യം മൂലം പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്ന കാര്യങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയണം.

മൊബൈൽ നമ്പർ ചോർച്ച തടയാം

മൊബൈൽ നമ്പറുകളിലൂടെയാണ് പല തട്ടിപ്പുകളും നടക്കുന്നത്. അപരിചിതർക്ക് ഒരു കാരണവശാലും മൊബൈൽ നമ്പർ നൽകരുത്. പരിചിതമല്ലാത്ത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത്. മൊബൈൽ റീചാർജിന്റെ മറവിൽ നമ്പർ ചോർത്താൻ സാധ്യതയുണ്ടെന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.



മാതാപിതാക്കളും അധ്യാപകരും കേൾക്കൂ...

സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് ഇതിന്റെ ആവശ്യമുണ്ടോയെന്ന് രക്ഷകർത്താക്കൾ ചിന്തിക്കണം. പല സ്കൂളുകളിലും മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്. എങ്കിലും ബാഗിനുള്ളിൽ രഹസ്യമായി മൊബൈൽ ഫോണുകൾ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് അധ്യാപകർ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.

ഇടവേളകളിൽ കുട്ടികൾ കൂട്ടമായിരുന്നു മൊബൈൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർ അത് ചോദ്യം ചെയ്യണം. അത്യാവശ ഘട്ടങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകേണ്ടി വന്നാൽ കാമറ ഫോണുകൾ വാങ്ങിക്കൊടുക്കരുത്. കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.

സ്കൂളുകളിൽ കൂട്ടുകാർ മൊബൈൽ ഫോണിൽ തങ്ങളുടെ ചിത്രങ്ങൾ എടുത്തുവെന്ന് ബോധ്യപ്പെട്ടാൽ അധ്യാപകരെ വിവരം ധരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് അപകീർത്തിപ്പെടുത്തിയാൽ ഉടൻ പോലീസിൽ പരാതി നൽകണം. മൊബൈലിലേക്ക് വരുന്ന അനാവശ്യ കോളുകൾക്കും സംശയങ്ങൾക്കും മറുപടി നൽകാതിരിക്കുക.

സൈബർ കുറ്റകൃത്യങ്ങൾ തടയാം

ഇന്റർനെറ്റിൽ വിശ്വസിക്കരുത്. പാസ് വേഡും യൂസർ ഐഡിയും സുരക്ഷിതമാക്കുക. പരിചിതമല്ലാത്ത ഐഡികളിൽ നിന്നു വരുന്ന മെയിലുകൾ തുറക്കരുത്. ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു വരുന്ന ഇ–മെയിലുകളിലെ ചതി മനസിലാക്കുക. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ തെഫ്റ്റും അബ്യൂസ് കേസുകളും നടക്കുന്നതിനാൽ സ്ത്രീകൾ നെറ്റിൽ സ്വന്തം ഫോട്ടോ നൽകരുത്.

? സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ പരാതിപ്പെടുന്നതിനുള്ള ഹെൽപ് ലൈൻ നമ്പറുകൾ
= ഓരോ ജില്ലയിലും കേരള പോലീസിനു കീഴിൽ സൈബർ ക്രൈം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ പരാതി നൽകാം. അല്ലെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിലേക്ക് പരാതി നൽകാം. പരാതികൾ 1090, 0484–2382600, 9497976004 എന്നീ നമ്പറുകളിലേക്ക് വിളിച്ചും അറിയിക്കാം.

നൃത്തത്തിലും തിളങ്ങി

മൂന്നു വയസുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ ധന്യയുടെ അരങ്ങേറ്റം ആറാം വയസിലായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുള്ള ധന്യ നിരവധിവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബം

തൃശൂർ പൂങ്കുന്നം പാട്ടത്തിൽ വീട്ടിലാണ് ഞാൻ ജനിച്ചത്. മകൻ പ്രണവ് കാക്കേൾരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സീമ