പുഴയെ സാക്ഷിയാക്കി ഒരു ഉത്സവം
Monday, June 2, 2025 12:49 PM IST
വനത്തിനുള്ളിൽ, കുതിച്ചാർത്തു പായുന്ന പുഴയെ സാക്ഷിയാക്കി നടക്കുന്ന കേരളത്തിലെ ഏക ഉത്സവമാണ് കൊട്ടിയൂർ മഹോത്സവം. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നീ അമ്പലങ്ങൾ ബാവലിപ്പുഴയുടെ രണ്ടു കരകളിലായി മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.
കണ്ണൂരിന്റെ കിഴക്കൻ മേഖലയിലുള്ള ചെറുകുന്നുകൾക്കിടയിലാണ് ഈ പ്രദേശം. ബാവലി പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രങ്ങളിലെ ഉത്സവം വടക്കൻ കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. ഉത്സവത്തിനു വേദിയാവുക അക്കരെ കൊട്ടിയൂർ അമ്പലമാണ്.
എല്ലാ വർഷവും ഈ ഉത്സവ ദിവസങ്ങളായ 28 ദിനരാത്രങ്ങളേ ഈ അമ്പലം തുറന്നിരിക്കൂ എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ഇക്കരെ കൊട്ടിയൂർ ശിവക്ഷേത്രം എന്നും തുറന്നിരിക്കുന്ന ക്ഷേത്രമാണ്. അക്കരെ കൊട്ടിയൂർ മലയാള പഞ്ചാംഗമനുസരിച്ച് ഇടവമാസത്തിലെ ചോതി നക്ഷത്രത്തിൽ തുറക്കും, മിഥുന മാസത്തിലെ ചിത്തിര നക്ഷത്രത്തിൽ അടയ്ക്കും.
സാധാരണ കാലവർഷം കടന്നു വരുന്ന മേയ്-ജൂൺ മാസങ്ങളിലായിരിക്കും ഈ ഉത്സവം. എന്നാൽ, ഇക്കുറി ജൂൺ രണ്ടു മുതൽ ജൂലൈ നാലുവരെയാണ് ഉത്സവം. ബാവലി പുഴയ്ക്ക് അക്കരെ ഒരു സ്വയംഭൂലിംഗമാണ് അക്കരെ കൊട്ടിയൂരിലെ ആരാധനാമൂർത്തി.

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന ഒരു വാസ്തുനിർമിതിയും അക്കരെ കൊട്ടിയൂരിലില്ല. മണിത്തറ എന്നു വിളിക്കുന്ന പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകൾ കൊണ്ടാണ് ശിവലിംഗത്തിനു പീഠം നിർമിക്കുക.
ഓലകൊണ്ട് ശ്രീ കോവിലും മറ്റും തീർത്ത് നെയ്യാട്ടത്തോടെയാണ് (നെയ്യ് കൊണ്ട് അഭിഷേകം) ആരാധനയും ഉത്സവവും ആരംഭിക്കുക. വയനാട്ടിൽ മുതിരേരി കാവിൽ നിന്ന് ആഘോഷമായി പള്ളിവാൾ എഴുന്നള്ളിച്ചു കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച് പൂജയുമുണ്ട്.
ഉത്സവ ശേഷം ക്ഷേത്രം അടയ്ക്കുമ്പോൾ മുതിരേരി കാവിലേക്ക് ഈ വാൾ തിരികെ കൊണ്ടു പോകും. രോഹിണി ആരാധന ആണ് ഉത്സവത്തിലെ ഏറ്റവും വിശുദ്ധവും പ്രാധാന്യമേറിയതുമായ ദിവസം. സ്വയംഭൂലിംഗത്തിന് കരിക്കു കൊണ്ട് അഭിഷേകവും കരിക്കു വഴിപാടും പ്രസിദ്ധമാണ്.
ഇളനീർ വയ്പ് എന്നാണ് ഇതിനു പറയുക. ഉത്സവം അവസാനിക്കുക ഇളനീരാട്ടത്തോടെയാണ്. അന്ന് വഴിപാടായി കിട്ടിയ എല്ലാ കരിക്കുകളും വെട്ടി മുഖ്യ പൂജാരി അതിന്റെ മധുരവെള്ളം ശേഖരിച്ച് ലിംഗത്തിൽ അഭിഷേകം നടത്തും. പലപ്പോഴും മഴയത്താകും ഈ ഇളനീരാട്ടം. മേയ്-ജൂൺ കാലയളവ് കേരളത്തിൽ കാലവർഷത്തിന്റെ ആരംഭ സമയമാണല്ലോ.
പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂർ കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.
ബാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന പുഴയുടെ നടുവിലാണ് കൊട്ടിയൂരിലെ പ്രധാന ആരാധനാകേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നത്. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമഹോത്സവം വളരെ പ്രസിദ്ധമാണ്.
വൈശാഖ മഹോത്സവത്തിൽ പങ്കുകൊള്ളാനായി തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തർ ഇവിടെയെത്തിച്ചേരുന്നു. കണ്ണൂരിൽ നിന്നും 70 കിലോമീറ്ററും തലശേരിയിൽനിന്നും 60 കിലോമീറ്ററും ദൂരം യാത്രചെയ്താൽ കൊട്ടിയൂർ ക്ഷേത്രത്തിലെത്താം.

കൊട്ടിയൂർ ഉത്സവത്തിന്റെ പ്രത്യേകതകൾ
* ഉത്സവകാലത്ത് 34 താത്കാലിക ഷെഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്
* തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്.
* രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
* പ്രകൃതിയോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ഉത്സമാണ്. ഒരുപാട് ജാതിക്കാർക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്. വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഇവിടെ അണിചേരും.
ഉത്സവം നടത്താൻ ചുമതലക്കാരായ വിവിധ സമുദായക്കാർ ഒരേ സ്ഥലത്താണ് താമസിക്കുന്നത്
* ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്.