സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Friday, April 12, 2024 2:20 AM IST
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ പാവം സ്ഥാനാർഥികൾ ഏതാനും ആഴ്ചയായി നയിച്ചുകൊണ്ടിരിക്കുന്ന ആടുജീവിതം ആരും ചർച്ച ചെയ്യുന്നില്ല. ബ്ലസിയുടെ നായകന് ഒരു അർബാബിനെ തൃപ്തിപ്പെടുത്തിയാൽ മതിയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നായകനായ സ്ഥാനാർഥികൾ ചുറ്റും നോക്കുന്പോഴെല്ലാം കാണുന്നത് അർബാബുമാരെയാണ്. ഇപ്പോൾ വോട്ടുള്ളവരെല്ലാം അർബാബുമാരാണ്.
അർബാബ് ചിരിക്കാൻ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചിരിക്കണം. പാടാൻ പറഞ്ഞാൽ പെങ്ങളൂട്ടിയായി പാടണം. ആടാൻ പറഞ്ഞാൽ ഗോപിയാശാനെപ്പോലെ ആടണം. ഒന്നു ചിരിച്ചാൽ, ഒന്നു കൈവീശിയാൽ മിക്ക അർബാബുമാരും തൃപ്തിയടയും എന്നതാണ് ഒരു സമാധാനം.
എന്നാൽ, സാമുദായിക അർബാബുമാരുടെ കാര്യം അങ്ങനെയല്ല, സമയം കിട്ടുന്പോഴൊക്കെ നേരിട്ടു ചെന്നു ഹാജർ വയ്ക്കണം, കുശലം പറയണം. ഈ അർബാബുമാർ ഇടഞ്ഞാൽ പിന്നെ മയക്കുവെടി വച്ചാൽ പോലും തളയ്ക്കാൻ പറ്റൂല്ല. ചിലപ്പോൾ ഡൽഹിയും മുംബൈയും കൂത്താട്ടുകുളവുമൊക്കെ ചേർത്തു പേരിട്ടുകളയും. വട്ടപ്പേരിട്ടാലും പത്തു വോട്ടു പോകാനതുമതിയല്ലോ!
ബ്ലസിയുടെ ആടുജീവിതത്തിലെ നായകൻ ഒന്നര ദിവസമാണ് ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ പ്രാണരക്ഷാർഥം ഓടിയത്. ഇവിടെ സ്ഥാനാർഥികൾ രണ്ടുമൂന്ന് ആഴ്ചകളായി ചുട്ടുപൊള്ളുന്ന വെയിലിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇനിയും രണ്ടുമൂന്ന് ആഴ്ചകൂടി ഓടിയാൽ മാത്രമേ എന്തെങ്കിലും രക്ഷയുള്ളൂ എന്നതാണ് അവസ്ഥ. പ്രചാരണത്തിനുള്ള ജീപ്പിലേക്കു വലിഞ്ഞുകയറുന്പോൾ തോന്നി, സിനിമയിലെ പൃഥ്വിരാജിനെപ്പോലെ അല്പംകൂടി മെലിയേണ്ടതായിരുന്നു. കയറാനും ഇറങ്ങാനും നല്ല ബുദ്ധിമുട്ടുണ്ട്. വലിയ സഖാവിന്റെ ബസിലെപ്പോലെ താഴ്ന്നുവരുന്ന പടി പിടിപ്പിക്കാമെന്നു വച്ചാൽ പിന്നെ എതിരാളികൾക്ക് അതൊരു പിടിയാകും. അതുകൊണ്ടു തത്കാലം വലിഞ്ഞുകയറുകതന്നെ.
തെരഞ്ഞെടുപ്പു പ്രചാരണം കഴിയുന്പോൾ ആടുജീവിതത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ പറ്റുന്ന രീതിയിൽ മെലിയുമോയെന്ന പേടിയിലാണ് സ്ഥാനാർഥികളിൽ പലരും. സ്ഥാനാർഥിയായി പേരു പ്രഖ്യാപിച്ചതിൽ പിന്നെ ഇതേവരെ സ്വസ്ഥമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ല. ഒാട്ടത്തിനിടയിൽ എവിടുന്നെങ്കിലും എന്തെങ്കിലുമൊക്കെ കിട്ടിയാലായി. കിട്ടുന്നതു കുന്തക്കാലിൽനിന്നു കഴിക്കാമെന്നു വച്ചാൽ അപ്പോൾ ചാനലുകാരും പത്രക്കാരും ഈച്ചപിടിക്കുന്നതുപോലെ പൊതിഞ്ഞുകളയും. ക്രിസ്മസിനു മുന്നിൽ കിട്ടിയ താറാവിനെ എന്ന പോലെ അവർ പിച്ചിപ്പറിച്ചു കഴിയുന്പോൾ അടുത്ത സ്വീകരണസ്ഥലത്തുനിന്നു വിളിവരും. ആളുകൾ കാത്തുനിൽക്കുകയാണത്രേ. ഇനിയും വൈകിയാൽ പലർക്കും വെയിറ്റിംഗ് ചാർജ് വേറെ കൊടുക്കേണ്ടിവരും!
പ്രചാരണത്തിനു പോകുന്ന വഴിക്ക് ഒന്നു മൂത്രമൊഴിക്കണമെന്നു തോന്നിയാൽ പെട്ടതുതന്നെ. അതിനായി വണ്ടിയിൽനിന്ന് ഇറങ്ങുന്നതു കാണുന്പോഴേ അണികൾ എവിടുന്നോ സംഘടിപ്പിച്ച മാലയുമായി ഒാടിയെത്തും. മൂത്രപ്പുരയിലേക്കു പോകുന്പോഴും മാലയിട്ടു സ്വീകരണം കിട്ടുന്നത് ഒരുപക്ഷേ, സ്ഥാനാർഥികൾക്കു മാത്രമായിരിക്കും. പണ്ടൊക്കെ മാലയ്ക്കായി മാത്രം തല താഴ്ത്തിക്കൊടുത്താൽ മതിയായിരുന്നു, എന്നാൽ, ഇപ്പോൾ സെൽഫിക്കു കഴുത്തുകൂടി വളച്ചു കൊടുത്തില്ലെങ്കിൽ അർബാബുമാർ പരാതി പറയും. പ്രചാരണം കഴിയുന്പോൾ കഴുത്ത് ഒരു വടക്കൻ സെൽഫിപോലാകുമോയെന്നൊരു പേടി ഇല്ലാതില്ല.
ഫോട്ടോഷൂട്ട് ആയിരുന്നു യഥാർഥ മരുഭൂമി അനുഭവം. ഈ കനത്ത ചൂടിൽ ആർക്ക് ലൈറ്റുകൾക്കു മുന്നിൽ ചാഞ്ഞും ചരിഞ്ഞും നിന്നു ചിരിച്ചതിനു കൈയും കണക്കുമില്ല. ഇരുന്നും നിന്നും നടന്നുമെടുത്തു. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുന്‍പ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരേണ്ടതായിരുന്നുവെന്നു തോന്നിപ്പോയി. ഭാവം വേണ്ടത്ര വരുന്നില്ലത്രേ. എത്ര ചിരിച്ചിട്ടും ഫോട്ടോഗ്രാഫർക്കും പാർട്ടിക്കാർക്കും തൃപ്തി വരാത്തതുപോലെ.
എതിർസ്ഥാനാർഥിയുടെ ചിരിയേക്കാൾ രണ്ടു സെന്റിമീറ്ററെങ്കിലും കൂടിയ ചിരി നമുക്കു വേണമെന്നാണ് അവരുടെ പക്ഷം. വെറുതെ ചിരിക്കുന്നതിലല്ല, ചിരിച്ചുമയക്കുന്നതിലാണ് കാര്യം. വണ്ടിയില്‍ നില്ക്കുമ്പോള് ചിരിനിര്ത്താനേ പറ്റില്ല. ഏതെങ്കിലും അര്ബാബിനെ കണ്ടിട്ടു ചിരിക്കാതെ പോയാല്‍ ആ വോട്ട് ആടു തിന്നെന്നു കരുതിയാല്‍ മതി. അതുകൊണ്ടെന്താ ഇപ്പോൾ മയക്കത്തിൽപ്പോലും ചിരി നിർത്താൻ പറ്റുന്നില്ല. ഇങ്ങനെ പോയാൽ എന്തു ചെയ്യും? വോട്ടെണ്ണൽ കഴിയുന്പോൾ ഈ ചിരി താനേ മായുമായിരിക്കും!
മിസ്ഡ് കോൾ
വ്യാജപരസ്യം: ബാബാ രാം ദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി.
- വാർത്ത
ശേഷം ശവാസനം!