കാണം വില്‍ക്കാതെ ഓണമൂട്ടും
Thursday, September 4, 2025 12:56 AM IST
ജി.ആർ. അനില്‍
(ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി)
ഓരോ നാടിനും ഓരോ ജനതയ്ക്കും അവരുടെ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. അവ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗവുമാണ്. ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞ നിത്യജീവിതത്തില്നിന്നുള്ള മോചനവും പ്രതീക്ഷയും പ്രത്യാശയുമാണ് അത്തരം സന്ദർഭങ്ങളെ ആകർഷകമാക്കുന്നത്. എന്നാല്‍ ആധുനികകാലത്തെ ഉത്സവവേളകള്‍ വിപണിയുടെ നിർദയ ചൂഷണത്തിന്റേതുകൂടിയാണ്. എല്ലാ സമയത്തും എന്നതുപോലെ ഇത്തരം സവിശേഷ സന്ദർഭങ്ങളിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും സ്വാഭാവികമോ അല്ലാത്തതുമായ വിലക്കയറ്റത്തിനുള്ള സാധ്യതയെ മുന്‍കൂട്ടിക്കണ്ട് തടയുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിലെ സർക്കാരിന്റെ കടമയാണ്.
ഈ ഓണക്കാലത്ത് കേരളത്തിലെ എല്‍ഡിഎഫ് സർക്കാർ ആ കടമ ഫലപ്രദമായി നിർവഹിക്കുകയും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും അതിന്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. കേരളം ഒരു ഭക്ഷ്യകമ്മി സംസ്ഥാനമാണ്. ഒരു ഉപഭോക്തൃ സംസ്ഥാനവുമാണ്. ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങള്‍ക്കും രാജ്യത്തെ ഉത്പാദക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് സ്വാഭാവികമായും വലിയ തോതിലുള്ള വിലക്കയറ്റത്തിന്, വിശേഷിച്ചും ഉത്സവകാലങ്ങളില്‍, ഇടയാക്കാന്‍ സാധ്യതയുണ്ട്. സമ്പന്നരെയോ ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരെയോ ഈ സ്ഥിതി കാര്യമായി ബാധിക്കില്ല.
എന്നാല്‍, അതല്ല സാധാരണക്കാരുടെയും താഴ്ന്ന വരുമാനക്കാരുടെയും അവസ്ഥ. അവരുടെ ഉത്സവവേളയുടെതന്നെ ശോഭ കെടുത്തുന്ന ഒരു സ്ഥിതിവിശേഷമായി ഇത് കാലാകാലങ്ങളില്‍ മാറിയിട്ടുണ്ട്. ഇത്തരമൊരു പ്രശ്നത്തെ തിരിച്ചറിയുകയും കാര്യക്ഷമമായി വിപണിയിടപെടല്‍ നടത്തുകയും ചെയ്യുക മാത്രമേ ഒരു സർക്കാരിന് ചെയ്യാന്‍ കഴിയുകയുള്ളൂ. സർക്കാർ അവശ്യവസ്തുക്കളുടെ ഉത്പാദകരല്ല. നിയമപരമായ ഉത്തരവിലൂടെ വില നിശ്ചയിക്കാനുള്ള അധികാരവും സ്വതന്ത്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തില്ല. ഈ പരിമിതികളെയെല്ലാം മറികടന്നുകൊണ്ടാണ് കേരളം മാതൃകാപരമായ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അത് പ്രവർത്തനക്ഷമമാണ് എന്ന് ഈ ഓണക്കാലവും തെളിയിച്ചു.
പരിമിതികളെ മറികടന്നു എന്നത് ആലങ്കാരികമായി പറയുന്നതല്ല. ഈ ഓണത്തിന് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ 8.30 രൂപയ്ക്ക് കേരളത്തിന് അധിക അരിവിഹിതം നല്‍കണമെന്ന് ജൂലൈ ഒന്നിന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടെങ്കിലും ഒരു മണി അരിപോലും അധികമായി നല്‍കാനാകില്ല എന്ന നിലപാടാണെടുത്തത്.
സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വാങ്ങാവുന്ന ഒഎംഎസ്എസ് നിരക്കില്‍ വേണമെങ്കില്‍ എടുക്കാം എന്നാണ് അറിയിച്ചത്. എന്നാല്‍ വരാനിരിക്കുന്ന മാസങ്ങളിലെ വിഹിതം മുന്‍കൂറായി വിട്ടെടുപ്പ് നടത്തി ഓണത്തിന് സ്പെഷല്‍ അരി സംസ്ഥാന സർക്കാർ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, 5 കിലോ ഗ്രാം വീതം 10.90 രൂപയ്ക്ക് റേഷന്‍കടകള്‍ വഴി വിതരണം ചെയ്തു. ഭക്ഷ്യക്കമ്മി സംസ്ഥാനമെന്നത് പരിഗണിച്ച് 1965 മുതല്‍ സാർവത്രികമായ റേഷനിംഗ് കേരളത്തില്‍ നിലനിന്നിരുന്നു.
2013ലെ ഭക്ഷ്യ ഭദ്രതാ നിയമം കേരള ജനസംഖ്യയിലെ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗത്തെ റേഷന്‍ പരിധിക്ക് പുറത്താക്കി. പരിമിതമായി ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തില്‍നിന്ന് സംസ്ഥാന സർക്കാർ ഈ വിഭാഗത്തിന് റേഷന്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍, ഈ ഓണക്കാലത്ത് ആ വിഹിതം മതിയാവുകയില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തിനുള്‍പ്പെടെ സ്പെഷല്‍ അരി വിതരണം ചെയ്തത്. ഇതു കൂടാതെ സപ്ലൈകോ വില്പനശാലകള് വഴി 25 രൂപ നിരക്കില്‍ കാർഡ് ഒന്നിന് 20 കിലോ ഗ്രാം പച്ചരിയോ പുഴുക്കലരിയോ ഇഷ്ടാനുസരണം ഉപഭോക്താക്കള്‍ക്ക് നല്കി. സബ്സിഡിയായി സപ്ലൈകോ സാധാരണയായി നല്‍കിവരുന്ന എട്ടു കിലോ ഗ്രാമിന് പുറമെയാണിത്. ഇപ്രകാരം വിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിച്ചു.
വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നു എന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലയില് നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നല്‍കിയിരുന്നു. ഓഗസ്റ്റ് 25 മുതല്‍ 457 രൂപയില്‍നിന്നു 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില സപ്ലൈകോ കുറച്ചു. നേരത്തേ ഒരു ബില്ലിന് ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്പന നടത്തുന്നത്. ഈ നടപടിയിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താന്‍ കഴിഞ്ഞു.
സെപ്റ്റംബർ മൂന്ന്, നാല് തീയതികളില്‍ 1500 രൂപയുടെയോ അതിലധികമോ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണകൂടി സബ്സിഡി നിരക്കില്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഇനിയും കുറവ് വരുത്താന്‍ സാധിക്കും എന്നതില്‍ സംശയമില്ല. 14 ജില്ലാ ഫെയറുകള്‍ ഉള്‍പ്പെടെ 140 നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ഓണച്ചന്ത സംഘടിപ്പിച്ചിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്ന സഞ്ചരിക്കുന്ന ഓണച്ചന്തകളും പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റുവരവില്‍, പൊതുജനങ്ങള്‍ സപ്ലൈകോയില്‍ അര്‍പ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ജൂലൈയില്‍ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉത്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ ജൂലൈയിൽ സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു.
ഓഗസ്റ്റില്‍ സർവകാല റിക്കാർഡുകള്‍ തകർക്കുന്ന രീതിയിലുള്ള വില്പനയാണ് സപ്ലൈകോ ഔട്ട്ലെറ്റുകള് വഴി നടന്നത്. ഓഗസ്റ്റ് 31വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ് എന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ഓഗസ്റ്റ് 11, 12 തീയതികളില്‍ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞ് ക്രമാനുഗതമായി വർധിച്ച് 27ന് സപ്ലൈകോയുടെ ചരിത്രത്തിലെതന്നെ പ്രതിദിന റിക്കാർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി. (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു) 29ന് 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ ഒന്നിന് 22.2 കോടിയും രണ്ടിന് 25 കോടിയും കടന്നു. ഇന്നലെ വരെ ആകെ ഈ ഓണക്കാലത്ത് 354 കോടി രൂപയുടെ വില്പനയാണ് നടന്നത്. 51.87 ലക്ഷം ഉപഭോക്താക്കള്‍ - അതായത് അത്രയും കുടുംബങ്ങള്‍ - സപ്ലൈകോയുടെ സേവനം സ്വീകരിച്ചു. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളില്‍ രണ്ട് കോടിയിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമടക്കം 14 ഇനങ്ങളടങ്ങിയ 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളാണ് ഇക്കുറി ഓണത്തിന് നല്‍കുന്നത്. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമാശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലെ അന്തേവാസികള്‍ക്ക് നാലു പേർക്ക് ഒരു കിറ്റ് എന്ന ക്രമത്തില്‍ നല്‍കാനാണ് തീരുമാനമെടുത്തിരുന്നത്. ഇതിനു പുറമെ ചെങ്ങറ സമര ഭൂമിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കുകൂടി കിറ്റ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പായി അർഹരായ മുഴുവനാളുകള്‍ക്കും വിതരണം ചെയ്യും.
ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ജനപക്ഷ സർക്കാർ നടത്തിയ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകള്‍ വിജയം കണ്ടു എന്നത് നവകേരളത്തിലേക്കുള്ള മുന്നേറ്റത്തില്‍ ആവേശവും പ്രതീക്ഷയും പകരുന്നു.