ഇരിട്ടി
ഇരന്പി മറിഞ്ഞ് ആവേശം ഉച്ഛസ്ഥായിൽ എത്തി ഇരിട്ടിയിൽ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ചെറു പ്രകടനങ്ങളുമായി ഇരിട്ടി നഗരത്തിലേക്ക് നീങ്ങിയതോടെ ഉച്ചയോടെ തന്നെ നഗരം ശബ്ദ-മേളങ്ങളുടെ ആരവത്തിൽ മുങ്ങി. വൻ ആവേശത്തോടെയായിരുന്നു നഗരത്തിലെ സമാപനം. സംഘർഷം ഒഴിവാക്കാൻ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മൂന്ന് മുന്നണികൾക്കും നഗരത്തിൽ വ്യത്യസ്ഥ സ്ഥലങ്ങളാണ് അനുവദിച്ചത്. ഗ്രാമങ്ങളിൽ നിന്നും ചെറുപ്രകടനായി എത്തിയ പ്രവർത്തകർ വൈകുന്നേരം അഞ്ചോടെ നഗരത്തിൽ ഒത്തുകൂടിയതോടെ ഇവരെ നിയന്ത്രിക്കാനും ഗതാഗത സ്തംഭനം ഒഴിവാക്കാനും പോലീസ് നന്നെ പാടുപെട്ടു. പിന്നിട് ഒരു മണിക്കൂർ നഗരം ആവേശ കടലായി മാറുകയായിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച സ്ഥലത്തു നിന്നും ആവേശം മൂത്തപ്പോൾ പ്രവർത്തകർ മുഖാമുഖം എത്തിയയത് ആശങ്കയുണ്ടാക്കിയെങ്കിലും പ്രവർത്തകർക്കിടയിൽ പോലീസ് സുരക്ഷാ വലയം തീർത്തു. ഇരിട്ടി എഎസ്പി യോഹേഷ് മന്തയ്യ, ഇൻസ്പെക്ടർ പി.കെ. ജിജീഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധരായ കേന്ദ്ര സേനയടക്കം നൂറുകണക്കിന് പോലീസുകർ നഗരത്തിൽ നിലയുറപ്പിച്ചു.
എൽഡിഎഫ് നേതാക്കളായ പി. ഹരീന്ദ്രൻ, കെ.വി. സക്കീർ ഹുസൈൻ, വിപിൻ തോമസ്, ബാബു രാജ് പായം, സി.വി.എം വിജയൻ, അജയൻ പായം, ജെയ്സൺ ജീരകശേരി കെ. മുഹമ്മദലി, വിപിൻ തോമസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
യുഡിഎഫ് നേതാക്കളായ പി.കെ. ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി, പി.എ. നസീർ, സി.കെ. ശശീധരൻ, തോമസ് വർഗീസ്, എം. സുമേഷ്, റയീസ് കണിയാറക്കൽ, തറാൽ ഈസ, പി. മുഹമ്മദലി, എം.അജേഷ് എന്നിവർ നേതൃത്വം നൽകി.
എൻഡിഎയുടെ പ്രകടനത്തിന് നേതാക്കളായ വി.വി. ചന്ദ്രൻ, പി. കൃഷ്ണൻ, സത്യൻ കൊമ്മേരി, കെ. ശിവശങ്കരൻ, പ്രിജേഷ് അളോറ, പി. സജ്ന , കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, എ.കെ. ഷൈജു, വി. പുഷ്പ എന്നിവർ നേതൃത്വം നൽകി.
മട്ടന്നൂർ
മട്ടന്നൂരിൽ ആവേശമുയർത്തിയ കൊട്ടിക്കലാശത്തോടെ സമാപനം. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ടൗണിൽ ഏർപ്പെടുത്തിയത്. എൽഡിഎഫ് പ്രവർത്തകർക്ക് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തും യുഡിഎഫ് മട്ടന്നൂർ ജംഗ്ഷനിലും എൻഡിഎ തലശേരി റോഡിലെ ലിങ്ക്സ് മാൾ പരിസരത്തുമാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. പതാകകളും സ്ഥാനാർഥികളുടെ ചിത്രം പതിച്ച ബോർഡുകളും വസ്ത്രങ്ങളും മറ്റുമായി മൂന്നു മുന്നണികളുടെയും പ്രവർത്തകർ അണിനിരന്നു. സംഘർഷം തടയാൻ കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
ബസ് സ്റ്റാൻഡ് പരിസരത്ത് എൽഡിഎഫ് പ്രചാരണ സമാപന യോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ജംഗ്ഷനിൽ നടന്ന യുഡി എഫിന്റെ പ്രചാരണ സമാപന യോഗത്തിൽ കെപിസിസി അംഗം രാജീവൻ എളയാവൂർ, ഇ.പി.ഷംസുദ്ദീൻ, സുരേഷ് മാവില, വി.എൻ.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ ഇറങ്ങിയതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകരും റോഡിലേക്ക് ഇറങ്ങിയതിനെ തുടർന്ന് കേന്ദ്ര സേനയും പോലീസും ചേർന്നു തടഞ്ഞു.
പഴയങ്ങാടി
നഗരം കീഴടക്കി എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആവേശകരമായ കൊട്ടിക്കലാശം. നഗരത്തിലെ പ്രധാന പാതയായ കെഎസ്ടിപി റോഡിൽ പഴയങ്ങാടി പഴയബസ് സ്റ്റാൻഡ് ഭാഗത്ത് യുഡിഎഫും പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് എൽഡിഎഫും കലാശക്കൊട്ട് നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളും ഡിജെയും കലാശക്കൊട്ടിന് മാറ്റ് കൂട്ടി. വീറും വാശിയും കത്തിപ്പടർന്നായിരുന്നു കൊട്ടിക്കലാശം. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 'റിസർവ് പോലീസ് അടയ്ക്കമുള്ള ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് കലാശക്കൊട്ട് സമാപിച്ചത്. എൻഡിഎ മുന്നണിയുടെ സാന്നിധ്യം പഴയങ്ങാടിയിൽ ഉണ്ടായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ റോഡ് ഷോയ്ക്ക് നല്കിയ സ്വീകരണത്തോടു കൂടിയാണ് എൽഡിഎഫ് കലാശക്കൊട്ട് ആരംഭിച്ചത്. തുടർന്ന് കലാശിൽപവും അരങ്ങേറി.