പരപ്പ: നമുക്കൊപ്പം എത്ര പേർ സന്തോഷിക്കുന്നു എന്നതാണ് ദൈവം ആഗ്രഹിക്കുന്ന നന്മയെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഭൂരഹിതരായ 20 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി അഞ്ചു സെന്റ് വീതം ഭൂമി നൽകി കനകപ്പള്ളിയിലെ അക്യുപങ്ചർ ചികിത്സവിദഗ്ധൻ ഡോ.സജീവ് മറ്റത്തിലിന്റെ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹദിനത്തിൽ ഗുണഭോക്താക്കൾക്ക് ആധാരം കൈമാറൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
യഥാർഥ ക്രൈസ്തവ ജീവിത സാക്ഷ്യമാണ് ഡോ. സജീവിന്റെ പ്രവർത്തിയിലൂടെ വെളിവാകുന്നതെന്നും പൊതുസമൂഹം ഇതു മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിദാന കമ്മിറ്റി ചെയർമാൻ സിജോ പി.ജോസഫ്, കൺവീനർ സ്കറിയ തോമസ് കാഞ്ഞമല എന്നിവർ പ്രസംഗിച്ചു.
സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി.പി.പോളി, വേൾഡ് പീസ് ഓർഗനൈസേഷൻ ഏഷ്യ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ഡോക്ടർ സുരേഷ് കെ.ഗുപ്തൻ,റോട്ടറി 3204 ഡിസ്ട്രിക്ട് ഗവർണർ ഡോ.സേതു ശിവശങ്കർ, തലശേരി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ഭാഗവതം വില്ലേജ് ട്രസ്റ്റ് ചാലക്കുടി പിആർഒ തങ്കരാജ്, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, ചലച്ചിത്ര സംവിധായകൻ രാജീവ് നടുവനാട്, ഫാ.റോയ് നെടുന്താനം, ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് പിആർഒ സെബാസ്റ്റ്യൻ പുത്തൻപുരയിൽ, ഫാ. ജോബിൻ വലിയപറമ്പിൽ, ഫാ. പീറ്റർ കനീഷ്, ഫാ.അനിൽ അറക്കൽ, ഫാ. ഷാനറ്റ് ചിരണയ്ക്കൽ, ജയ സജീവ് എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ സി.എൻ.കുഞ്ഞാമുഹാജി, സന്തോഷ് സാന്ത്വന തുടങ്ങിയവരെ ആദരിച്ചു. രണ്ടുതവണയായി 30 ഭവനരഹിത കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകിയിട്ടുണ്ട് ഡോ.സജീവ് മറ്റത്തിലും കുടുംബവും.