പത്തനംതിട്ട: പകൽച്ചൂടിന്റെ കാഠിന്യം ഏറിയതിനു പിന്നാലെ ഭൂഗർഭ ജലനിരപ്പും കുറഞ്ഞു. സമാനതകളില്ലാത്ത തരത്തിൽ ഭൂഗർഭ ജലനിരപ്പ് ജില്ലയിൽ താഴുന്നതായാണ് ബന്ധപ്പെട്ട വകുപ്പുകളുടെ പഠന റിപ്പോർട്ട്. വേനൽമഴ ശക്തമാകുന്നില്ലെങ്കിൽ ജില്ലയിൽ ജലക്ഷാമം രൂക്ഷമാകാൻ ഇതു കാരണമാകും.
ജില്ലയിലെ പ്രമാടം, കോന്നി, അരുവാപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്, വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലാണ് ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴ്ന്നിരിക്കുന്നത്.
സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെ കുറിച്ച് നടത്തിയ പഠനത്തിലാണ് മലയോര ഗ്രാമങ്ങളെ ആശങ്കയിലാക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. ജില്ലയിലെ മിക്ക കൈത്തോടുകളും ചെറു ജലാശയങ്ങളും വറ്റിവരണ്ടതോടെ ഗ്രാമീണർ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയിലാണ്. നദികളിലെ ജലനിരപ്പും ക്രമാതീതമായി താഴുന്നുണ്ട്.
പ്രളയാനന്തരം ഉണ്ടായ പ്രതിഭാസം
2018 ലെ മഹാപ്രളയത്തിനു ശേഷമാണ് ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് പെട്ടെന്ന് കുറയുന്നത് കണ്ടുവരുന്നത്. പ്രളയാനന്തരം ഓരോ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല.
ശക്തമായ മഴയിൽ ദിവസങ്ങോളം വെള്ളപ്പൊക്കങ്ങളും പോയ വർഷത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വേനലിന്റെ തുടക്കത്തിൽ തന്നെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ടു. കിഴക്കൻ മലയോര ഗ്രാമങ്ങളിലാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ ഉൾപ്പടെയുള്ള പ്രകൃതി ക്ഷോഭങ്ങളും ഈ മേഖലകളിൽ ഉണ്ടായിട്ടുണ്ട്.
വെള്ളപ്പൊക്ക കാലയളവിൽ നദികളിൽ അടിഞ്ഞുകൂടിയ ചെളി ജലസംരക്ഷണത്തിനു പര്യാപ്തമല്ല. നദിയുടെ ആഴവും ഗതിയും ഈ ചെളി അടിഞ്ഞതുമൂലം വ്യത്യാസപ്പെട്ടിട്ടുണ്ട്. അപകട സാധ്യതകൾ കൂടാനും ചുഴികൾ രൂപപ്പെടാനും കാരണമായി. നദിയിൽ ഇറങ്ങുന്നവർ ഇതുമൂലം അപകടങ്ങളിൽപെടുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.
ജലവിതരണ പദ്ധതികൾ തടസപ്പെട്ടു
ജില്ലയിലെ പ്രധാന നദികളായ അച്ചൻകോവിലും പമ്പയിലും കല്ലാറിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. വേനൽമഴ ശക്തവുമായിരുന്നില്ല. ഇടയ്ക്കു പെയ്ത ചെറിയ മഴ അന്തരീക്ഷ താപനില വർിക്കാൻ കാരണമായി.
നദികളെ ആശ്രയിച്ചുള്ള ജലഅഥോറിറ്റിയുടെ പമ്പുഹൗസുകളിൽ ജലദൗർലഭ്യത്തേ തുടർന്ന് ഷിഫ്റ്റ് സമ്പ്രദായമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. പന്പിംഗ് തടസപ്പെട്ടിരിക്കുകയാണ്.
ചില സ്ഥലങ്ങളിൽ മണൽച്ചാക്കുകൾ അടുക്കി കിണറുകളിൽ വെള്ളമെത്തിച്ചാണ് പന്പ് ചെയ്യുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്. പന്പ, അച്ചൻകോവിൽ, മണിമല നദികളിലായി മുപ്പതോളം ജലവിതരണ പദ്ധതികളാണ് പ്രധാനമായുള്ളത്.
കടുത്ത ജലക്ഷാമം അനുഭവപ്പെടുന്പോഴും ജല അഥോറിറ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടില്ല.
വരും മാസങ്ങളിൽ കൊടും വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ കൊടും വരൾച്ച ഉണ്ടാകാറുള്ളത്. ഇതു സ്ഥിതിഗതികൾ രൂക്ഷമാക്കാൻ കാരണമാകും.