കായംകുളം നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം കൂടിയത് വൻകിട ഭൂമാഫിയകൾക്കുവേണ്ടി: യുഡിഎഫ്
1569768
Monday, June 23, 2025 11:35 PM IST
കായംകുളം: നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം കൂടിയത് വൻകിട ഭൂമാഫിയകൾക്കുവേണ്ടിയാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ രണ്ടാമത്തെ അജണ്ട മാറ്റിവച്ചത് വൻകിട ഭൂമാഫിയകൾക്കുവേണ്ടിയാണെന്നാണ് യുഡിഎഫ് ആരോപണം. വൻകിട ഭൂമാഫികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി സ്ഥിരം സമിതി ചെയർപേഴ്സന്മാർ ഒത്തുചേർന്ന് നടത്തിയ ഹിഡൻ അജണ്ടയാണ് കൗൺസിൽ യോഗത്തിൽ നടപ്പാക്കാൻ ശ്രമിച്ചത്.
നഗരസഭ 19-ാം വാർഡിൽ അങ്കണവാടിക്ക് സ്ഥലം വാങ്ങുന്നതിനുവേണ്ടിയുള്ള അജണ്ടയാണ് കൗൺസിൽ യോഗത്തിൽ വന്നത്. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സന്റെ വാർഡിൽ നിലമായി കിടക്കുന്ന വസ്തുവാണ് വാർഡ് കൗൺസിലർ നഗരസഭയെ കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്നത്.
ഈ വസ്തുവിനോട് ചേർന്നുകിടക്കുന്ന നിലം വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സന്റെ ബന്ധുക്കളുടേതാണെന്നും ഈ വസ്തു നഗരസഭയെ കൊണ്ടു വാങ്ങിപ്പിച്ച ശേഷം ഇതിനോടൊപ്പം കിടക്കുന്ന വസ്തു നികത്താൻ വേണ്ടിയുള്ള ഗൂഢമായ തന്ത്രമാണ് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ ലക്ഷ്യമിട്ടതെന്നും യുഡിഎഫ് ആരോപിച്ചു.
ഇതിനോടൊപ്പം ചേർന്നു കിടക്കുന്ന ബന്ധുക്കളുടെ വസ്തു നികത്തുന്നത് മറ്റൊരു സ്ഥിരം സമിതി ചെയർപേഴ്സന്റെ ബന്ധുവും റിയൽ എസ്റ്റേറ്റ് മാഫിയയായ ഒരാൾക്കുവേണ്ടിയാണെന്നും യുഡിഎഫ് ആരോപിച്ചു. നിലമായിട്ടുള്ള വസ്തു നഗരസഭയ്ക്കു വാങ്ങാൻ കഴിയില്ല എന്ന ഉത്തരവ് ഉണ്ടായിട്ടും തുടക്കത്തിൽ വില്ലേജ് ഓഫീസുകളിൽനിന്നും വാലുവേഷൻ എടുപ്പിച്ചിരുന്നു. എന്നാൽ, ഈ വാലുവേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺമാരുടെ അധികാരം ഉപയോഗിച്ച് മാറ്റം വരുത്തി വീണ്ടും മറ്റൊരു വാലുവേഷൻ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ എടുപ്പിക്കാനായിരുന്നു ഉദ്ദേശം.
വൻകിട ഭൂമാഫിയകൾക്കുവേണ്ടി നഗരസഭയെ വെട്ടിലാക്കാനാണ് ഈ സ്ഥിരം സമിതി ചെയർപേഴ്സൻമാർ ശ്രമിച്ചത്. അടിയന്തര പ്രാധാന്യം ഒന്നും തന്നെ ഇല്ലാത്ത ഈ അജണ്ടയ്ക്കുവേണ്ടി നഗരസഭാ ചെയർപേഴ്സനെ സമ്മർദം ചെലുത്തിയാണ് അടിയന്തര കൗൺസിൽ വിളിപ്പിച്ചത്.
എന്നാൽ, ഇതിലെ പ്രശ്നം മനസിലാക്കി എൽഡിഎഫ് ഈ അജണ്ട മാറ്റിവയ്ക്കാൻ നിർദേശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരുടെ ബന്ധുക്കൾക്കുവേണ്ടിയും അവരുടെ വസ്തു നികത്തി മറിച്ചുവിൽക്കുന്നതിനുമായിട്ടാണ് ഇവർ ഈ പ്രവൃത്തി നടത്തിയതെന്നും പ്രതിപക്ഷ യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആരോപിച്ചു.