രഞ്ജിതയ്ക്കു യാത്രാമൊഴിയേകാൻ നാട് ഒഴുകിയെത്തി
1570083
Tuesday, June 24, 2025 11:15 PM IST
പുല്ലാട്: കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നാടിന്റെ കണ്ണീരോർമയായ രഞ്ജിത ജി. നായർക്ക് യാത്രമൊഴിയേകാൻ പുല്ലാട്ടേക്ക് വൻ ജനപ്രവാഹം. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ മൃതദേഹം ഇന്നലെ ജന്മനാട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന മന്ത്രിമാരായ വി.എൻ. ശിവൻകുട്ടിയും ജി.ആർ. അനിലും വിവിധ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ബന്ധുക്കൾക്കൊപ്പം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് വിലാപയാത്രയായി പുല്ലാട്ടേക്ക് പുറപ്പെട്ടു.
9.20ന് രഞ്ജിതയുടെ മാതൃവിദ്യാലയമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ വിലാപയാത്ര എത്തി. ആംബുലൻസിൽ നിന്നും മൃതദേഹ പേടകം പുറത്തെടുത്ത് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പന്തലിലേക്ക് നീക്കി.
മൃതദേഹത്തെ അഹമ്മദാബാദിൽ നിന്നും അനുഗമിച്ച സഹോദരൻ രഞ്ജിത്തും ബന്ധു ഉണ്ണിക്കൃഷ്ണനും മറ്റൊരു സഹോദരനായ രതീഷും മറ്റു ബന്ധുക്കളും ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം അജയകുമാർ വല്ല്യുഴത്തിലും അടക്കം മൃതദേഹം ഏറ്റുവാങ്ങി.
രഞ്ജിതയോടൊപ്പം സ്കൂളിലും നഴ്സിംഗ് കോളജിലും പഠിച്ചവരും നേരത്തെ ജോലി ചെയ്ത ഗൾഫ് രാജ്യങ്ങളിലുള്ളവരും ബന്ധുക്കളും സ്കൂൾ അധ്യാപകരും അടക്കം നിറകണ്ണുകളോടെ പേടകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചവരെ നീണ്ടു നിന്ന പൊതുദർശനത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ എത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പുല്ലാട് സ്കൂളിലും വീട്ടിലും എത്തി അന്തിമോപചാരം അർപ്പിച്ചു.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തഹസില്‍ദാര്‍ സിനിമോള്‍ മാത്യു എന്നിവര്‍ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡന് പഠിക്കുന്ന ശ്രീവിവേകാനന്ദ സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളും മകള്‍ ഇന്ദിതയുടെ വിദ്യാലയമായ ഇരവിപേരൂർ ഒഇഎം സ്കൂളിലെ കൂട്ടുകാരികളും യൂണിഫോം അണിഞ്ഞ് പ്രണാമവുമായി എത്തിയത് കണ്ടു നിന്നവരെ ഈറനണിയിച്ചു.
രഞ്ജിതയുടെ
ഓർമകളിൽ
കൂട്ടുകാരികളും
അധ്യാപകരും
പുല്ലാട്: രഞ്ജിതയുടെ ഭൗതീക ശരീരത്തിനരുകില്‍ മണിക്കൂറുകളോളം നിറമിഴികളോടെ ഇരുന്നവരിൽ അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളുമുണ്ടായിരുന്നു. രഞ്ജിതയുടെ സഹപാഠി കൂടിയായ ദീപ്തി ടീച്ചറുടെ മനസിലൂടെ കടന്നു പോയത് പ്രിയ കൂട്ടുകാരിക്കൊപ്പം കളിച്ചു വളര്‍ന്ന കുട്ടിക്കാലത്തിന്റെ ഓർമകളായിരുന്നു.
പരസ്പരം കൈകോര്‍ത്ത്, പാഠ്യ വിഷയങ്ങള്‍ അയവിറക്കി നടന്ന സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രഞ്ജിതയുടെ ഭൗതിക ശരീരം എത്തിയപ്പോള്‍ മുതല്‍ പ്രിയ കൂട്ടുകാരിക്കരികില് വേര്‍പാടിന്റെ നൊമ്പരവുമായി ദീപ്തി മോഹനും ഇടം പിടിച്ചിരുന്നു. കൂട്ടുകാരി എന്നതിനുപരി അയല്‍ക്കാരി കൂടിയായിരുന്നു ദീപ്തി. കുട്ടിക്കാലം മുതല്‍ നിറ ചിരിയോടുകൂടി മാത്രമേ രഞ്ജിതയെ കണ്ടിട്ടുള്ളൂ.
പാട്ടുപാടിയും നൃത്തമാടിയും ചെലവഴിച്ച വിദ്യാഭ്യാസ കാലത്ത് അധ്യാപകര്‍ മിടുമിടുക്കി എന്ന് വിശേഷിപ്പിച്ചത് രഞ്ജിതയെ മാത്രം. ഒന്നിനും മാറ്റി നിര്‍ത്താതെ മുന്‍ നിരയില്‍ നിന്ന വിദ്യാർഥിനിയായിരുന്നു അവളെന്ന് ദീപ്തി അനുസ്മരിച്ചു.
മൃതദേഹം ഉള്‍ക്കൊണ്ട പെട്ടിക്ക് മുകളില്‍ സ്ഥാപിച്ച രഞ്ജിതയുടെ ചിത്രത്തിലേക്ക് മിഴി തിരിക്കുന്പോൾ വിതുന്പുകയായിരുന്നു അവർ. പുല്ലാട് വിവേകാനന്ദ സ്കൂളിലും തുരുത്തിക്കാട് ബിഎഎം കോളജിലുമായിരുന്നു രഞ്ജിതയുടെ വിദ്യാഭ്യാസം. പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷനില്‍ നഴ്സിംഗ് പഠനം. രഞ്ജിത പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ദീപ്തി കിടങ്ങന്നൂര്‍ എസ് വിജിവി എച്ച്എസ്എസില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും ഇടയ്ക്ക് കാണും. മനസിലെ വേദന മറച്ചുകൊണ്ടുള്ള ചിരിയുമായി എത്തുന്ന രഞ്ജിതയ്ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാക്കാന് ബാക്കിയുണ്ടായിരുന്നു. എങ്കിലും ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നതായി ദീപ്തി ഓര്‍ക്കുന്നു.
വിവാഹ ശേഷം രഞ്ജിത ജോലി തേടി കുവൈറ്റിലേക്ക് പോയി. ഒപ്പം മൂത്തമകന് ഇന്ദുചൂഡനും ഉണ്ടായിരുന്നു. എട്ടാം ക്ലാസുവരെ ഇന്ദുചൂഡന് കുവൈറ്റിലാണ് പഠിച്ചത്. മടങ്ങി എത്തിയതോടെ തന്റെ മകന് മാധവിന്റെ പ്രിയ കൂട്ടുകാരനായി ഇന്ദുചൂഡന് മാറി. ഇടയ്ക്ക് ഇന്ദുചൂഡന് വീട്ടില്‍ വരും. അമ്മയുടെ വിശേഷങ്ങള്‍ പറയും. തങ്ങളെ പോലെ പുല്ലാട് വിവേകാനന്ദ സ്കൂളിലാണ് ഇരുവരും പഠിച്ചത്.
രഞ്ജിതയുടെ ചേതനയറ്റ ശരീരം പേടകത്തിനുള്ളിലായിരിക്കുന്പോഴും നിറചിരി അവരുടെ മനസിൽ നിന്നു മാഞ്ഞിരുന്നില്ല. പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ പലുമായില്ലല്ലോയെന്ന വ്യഥയിൽ അവർ വിട ചൊല്ലി.
സ്വപ്ന ഗൃഹം ഒടുവിൽ രഞ്ജിതയ്ക്കു യാത്രമൊഴിയേകി...
പുല്ലാട്: താൻ ഏറെ മോഹിച്ച സ്വന്തം ഭവനത്തിലെ പാലുകാച്ചലിനാണ് അടുത്ത വരവെന്നു പറഞ്ഞുപോയ രഞ്ജിത ഒടുവിൽ നിശ്ചലയായി ആ വീടിനുള്ളിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് രഞ്ജിതയുടെ മൃതദേഹം അടക്കം ചെയ്ത പേടകം കയറ്റുന്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സങ്കടം അടക്കാനായില്ല. ഇതേ വീട്ടുമുറ്റത്ത് സ്വപ്നങ്ങൾ ബാക്കിയാക്കി വൈകുന്നേരം രഞ്ജിത എരിഞ്ഞടങ്ങുകയും ചെയ്തു.
നല്ല ഒരു വീട്, മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയായിരുന്നു രഞ്ജിതയുടെ സ്വപ്നങ്ങൾ. ഗൾഫിൽ ജോലിയെടുക്കുന്നതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പിൽ നഴ്സായി ജോലി ലഭിച്ചെങ്കിലും അവധിയെടുത്ത് യുകെയിലേക്ക് പോകാൻ തീരുമാനിച്ചതു തന്നെ ജീവിത പാരാബ്ധങ്ങളോടുള്ള വെല്ലുവിളിയുടെ ഭാഗമായാണ്.
കഴിഞ്ഞ 11ന് ഉച്ചയോടെ പുല്ലാട്ടെ കൊഞ്ഞോൺ വീട്ടിൽ നിന്നും യുകെയിലേക്കുള്ള യാത്രയ്ക്കായി പുറപ്പെടുന്പോൾ രഞ്ജിത തന്റെ സ്വപ്നങ്ങൾ പൂവണിയുന്നതിന്റെ ആശ്വാസത്തിലായിരുന്നു. കുടുംബവീടിനോടു ചേർന്നുള്ള പുതിയ വീടിന്റെ പാലുകാച്ചൽ ചിങ്ങത്തിൽ നടത്തണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ജിത. നിർമാണം മുഴുവൻ പൂർത്തിയായില്ലെങ്കിലും രണ്ട് മുറികൾ പൂർത്തീകരിച്ച് അമ്മയെയും മക്കളെയും പുതിയ വീട്ടിലേക്ക് മാറ്റണമെന്ന ആഗ്രഹവും കരാറുകാരനോട് പങ്കുവച്ചിരുന്നു.
പുതിയ വീടും അവിടുത്തെ താമസവും സ്വപ്നം കണ്ട രഞ്ജിത നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ തിരികെ കയറണമെന്ന താത്പര്യത്തിലുമായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അഞ്ചുദിവസത്തെ അവധിയെടുത്ത് രഞ്ജിത നാട്ടിലെത്തിയത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിന്ന് അവധിയെടുത്ത് വിദേശത്തേക്കു പോയതുമായി ബന്ധപ്പെട്ട ചില രേഖകളിൽ ഒപ്പുവയ്ക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു ആ യാത്ര.
അഹമ്മദാബാദിൽ നിനനാണ് യുകെയിലേക്കുള്ള വിമാനം ലഭിച്ചതെന്നതിനാൽ നെടുന്പാശേരിയിൽ നിന്നും ചെന്നൈയിലേക്ക് 11നു പുറപ്പെട്ടു. അവിടെനിന്ന് അഹമ്മദാബാദിലെത്തിയാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്.
12ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു പറന്നു പൊങ്ങിയ എയര്‍ ഇന്ത്യ വിമാനം അധികം വൈകാതെ അപകടത്തിൽപ്പെടുകയും ചെയ്തു. പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും രഞ്ജിത ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു. ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇതിനായി നാട്ടില്‍ നിന്ന് മാതാവ് തുളസിയുടെയും മകന് ഇന്ദുചൂഡന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ചിരുന്നു.