ആഴക്കടലില്‍ ഉടക്കില്‍ കുടുങ്ങി വല കീറുന്നതായി പരാതി
1569772
Monday, June 23, 2025 11:35 PM IST
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളങ്ങളുടെ വല ആഴക്കടലില്‍ ഉടക്കില്‍ കുടുങ്ങി കീറി വന്‍തോതില്‍ നഷ്ടം ഉണ്ടാകുന്നതായി പരാതി. മുങ്ങിയ കപ്പലില്‍നിന്നു കടലില്‍ വീണ കണ്ടെയ്നറുകളില്‍ വല കുടുങ്ങി കീറുന്നവെന്നാണ് വള്ളം ഉടമകള്‍ തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിൽ പറയുന്നത്. 15 മുതല്‍ 28 ലക്ഷം രൂപയുടെ വരെ നഷ്ടം അവര്‍ ഉന്നയിക്കുന്നു.
എന്നാല്‍, ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട കേസുകളുള്ളത് എന്നതിനാല്‍ തോട്ടപ്പള്ളിയില്‍ കിട്ടിയ അഞ്ചു പരാതികളും ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലേക്ക് അയച്ചതായി സ്റ്റേഷന് ഓഫീസര്‍ കെ.പി. വിനോദ് പറഞ്ഞു.
വലവിരിച്ച് മീന്‍ കയറിയശേഷമാണ് വലകള്‍ ഉടക്കില്‍ വീഴുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. നേരത്തേ കടലിലുള്ള ഉടക്കുകള്‍ മത്സ്യത്തൊഴിലാളികള്‍ ജിപിഎസില്‍ സെറ്റ് ചെയ്തിട്ടുള്ളതിനാല്‍ അറിയാന്‍ കഴിയുമായിരുന്നു. ആ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് വലയിട്ടിരുന്നത്.
എന്നാല്‍, ഇപ്പോള്‍ ഉടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത കടലിലാണ് വല ഉടക്കുന്നത്. മത്സ്യബന്ധന മേഖല വന്‍ നഷ്ടത്തിലായ സാഹചര്യത്തില്‍ ട്രോളിംഗ് നിരോധന കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയുള്ളത്. ആ സമയത്ത് വലകള്‍ ഉടക്കി നശിച്ച് ലക്ഷക്കണക്കിനു രൂപ നഷ്ടം ഉണ്ടാകുന്നത് വള്ളം ഉടമകളെയും തൊഴിലാളികളെയും കൂടുതല്‍ ദുരിതത്തിലാക്കുന്നു.
ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് വല മത്സ്യബന്ധനത്തിനു പോകാന്‍ കഴിയുന്നതരത്തില്‍ തയാറാക്കി എടുക്കുന്നത്. കീറിയ വല തകരാര്‍ പരിഹരിച്ച് എടുക്കാന്‍ രണ്ടാഴ്ച വേണ്ടിവരും. അതുവരെ മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിയും ഇല്ലാതാകുന്ന സ്ഥിതിയാണ്.