മലിനജലത്തിൽ മുങ്ങി വീട്: രോഗങ്ങളുടെ കൂമ്പാരമായി പരിസരം
1570076
Tuesday, June 24, 2025 11:15 PM IST
വീയപുരം: വീയപുരം കൃഷിഭവന്റെ പരിധിയിലുള്ള അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിന്റെ ചുറ്റും താമസിക്കുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സാംക്രമിക രോഗഭീതിയിൽ കുടുംബങ്ങൾ. രണ്ടാഴ്ചയായി വെള്ളം കെട്ടിക്കിടക്കുകയാണ്. ശുചിമുറി പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളത്തിന് ദുർഗന്ധവുമുണ്ട്.
വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. കുട്ടികൾക്ക് വീടിനു പുറത്ത് ഇറങ്ങാൻ പോലും കഴിയുന്നില്ല. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിലെ മോട്ടർ തറയിലെ പെട്ടിയും പറയും മാറ്റാത്തതാണ് വെള്ളം ഒഴുകി മാറുന്നതിന് തടസമാകുന്നത്. മറ്റു പാടശേഖരങ്ങളിൽ കൃഷി കഴിഞ്ഞപ്പോൾ പെട്ടിയും പറയും മാറ്റി നീരൊഴുക്ക് സുഗമമാക്കി.
ഈ പാടശേഖരത്തിലെ വെള്ളം പുത്തൻതുരുത്ത് വട്ടടിച്ചിറ തോട്ടിലേക്ക് ഒഴുകി മാറുന്നതിന് പെട്ടിയും പറയും തടസമായിരിക്കുകയാണ്. പാടശേഖരസമിതിയും പമ്പിംഗ് കരാറുകാരനും തമ്മിലുള്ള തർക്കമാണ് പെട്ടിയും പറയും മാറ്റാത്തതിനു കാരണം. പ്രശ്നം പരിഹരിക്കുന്നതിന് കൃഷിവകുപ്പിലും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.